പാലക്കാട് : പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പോലീസിന് വീഴ്ചപറ്റിയെന്ന ആരോപണവും അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്. കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം, കൊല്ലപ്പെട്ട അനീഷിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. കൊലപാതകം നടന്ന സ്ഥലവും അന്വേഷണ സംഘം സന്ദർശിച്ചു.
തേങ്കുറിശ്ശി ദുരഭിമാനക്കൊല അന്വേഷണം കഴിഞ്ഞ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും, സാങ്കേതിക നടപടിക്രമങ്ങൾപൂർത്തിയാക്കി വെളളിയാഴ്ചയാണ് അന്വേഷണ സംഘം തേങ്കുറിശ്ശിയിൽ എത്തിയത്. കൊല്ലപ്പെട്ട അനീഷിന്റെ വീട്ടിൽ എത്തിയ അന്വേഷണ സംഘം, അനീഷിന്റെ ഭാര്യ ഹരിതയുടേയും മറ്റ് ബന്ധുക്കളുടെയും മൊഴിയെടുത്തു. അനീഷിന് ഹരിതയുടെ വീട്ടുകാരിൽ നിന്നും ഭീഷണിയുണ്ടായിരുന്നതായും സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും അനീഷിന്റെ കുടുംബം മൊഴി നൽകി.
നേരത്തെ പരാതി നൽകിയിട്ടും അന്വേഷണത്തിൽ പോലീസിന് വീഴ്ച പറ്റിയതായും കുടുംബം ആവർത്തിച്ചു. കേസിൽ എല്ലാവശങ്ങളും വിശദമായ അന്വേഷിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു. അനീഷ് കൊല്ലപ്പെട്ട മാനാം കുളമ്പിലും ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ ഉദ്ദേശം. അനീഷിന്റെ കുടുംബാംഗങ്ങളുടെയും സാക്ഷികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ആവശ്യമെങ്കിൽ കേസിൽ പിടിയിലായ പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Comments