കേരളം വീണ്ടും ഒരു പുതുവത്സരത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ നാലുവര്‍ഷവും കേരളം കണ്ട ഏറ്റവും വലിയ തമാശക്കാരന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു. എല്ലാ വര്‍ഷവും അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ പിന്നീട് ഓര്‍ത്തോര്‍ത്ത് ആര്‍ത്തു ചിരിക്കാന്‍ അവസരമൊരുക്കി. അദ്ദേഹത്തിന്റെ ആദ്യത്തെ തമാശ എല്‍ ഡി എഫ് വരും എല്ലാം ശരിയാകും എന്നതായിരുന്നു. അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ എന്ത് ശരിയായി എന്നുമാത്രമല്ല, അന്ന് പറഞ്ഞതില്‍ നിന്ന് പിണറായി എത്ര താഴേക്ക് പോയി എന്ന കാര്യം മലയാളികള്‍ വിലയിരുത്തേണ്ടതാണ്.
പി ആര്‍ കമ്പനികള്‍ നല്‍കിയ പിഞ്ഞാണവും സോപ്പുപെട്ടിയും മികച്ച പുരസ്‌കാരങ്ങളാണെന്ന് കൊട്ടിഘോഷിച്ച് പോസ്റ്റിടുന്ന ചാവേര്‍ സൈബര്‍ പോരാളികള്‍ സത്യം എന്താണെന്ന് അറിയുന്നില്ല. സരിത അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ എത്തിയതും ഉമ്മന്‍ചാണ്ടിക്ക് ഒപ്പമുള്ളവര്‍ ലൈംഗികമായി ചൂഷണം ചെയ്തു എന്നുപറഞ്ഞുമാണ് അന്ന് ഇടതുമുന്നണി ഏറ്റവും കൂടുതല്‍ പ്രശ്‌നം ഉണ്ടാക്കിയത്. സരിതയെ അന്ന് സര്‍ക്കാര്‍ തലത്തില്‍ ആരും നിയമിച്ചിരുന്നില്ല. പിണറായി വിജയന്‍ അധികാരമേറ്റശേഷം പത്ത് സരിതയ്ക്ക് തുല്യമായ സ്വപ്നയെ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളില്‍ തന്നെ അഡീഷണല്‍ ചീഫ് സെക്രട്ടറി തലത്തില്‍ നിയമിച്ചാണ് പിണറായിയും ശിവശങ്കരനും എല്ലാം ശരിയാക്കിയത്. വെറും പത്താംക്ലാസ്സ് മാത്രമുള്ള സ്വപ്‌നയ്ക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപ ശമ്പളം നല്‍കിയപ്പോള്‍ ശരിയായത് ആരാണ്?
കഴിഞ്ഞില്ല, കെ എം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും മാണി ബജറ്റ് വിറ്റ് കാശുണ്ടാക്കിയെന്നും ആരോപിച്ചത് ഇടതുമുന്നണിയാണ്. നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ വന്ന മാണിയെ തടയാന്‍ സ്പീക്കറുടെ പോഡിയം തകര്‍ത്തതും കമ്പ്യൂട്ടര്‍ വലിച്ചെറിഞ്ഞതും ഒക്കെ പ്രതിഷേധത്തിന്റെ അഭിമാനസ്തംഭങ്ങളായി ഇന്നുമുണ്ട്. ജുഡീഷ്യറി ഭരണകൂടത്തിന് കീഴടങ്ങാത്തതുകൊണ്ട് ആ കേസ് പിന്‍വലിച്ച് ഗുണ്ടാവീരന്മാരെ കുറ്റവിമുക്തരാക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, ജോസ് കെ മാണി ഇന്ന് ഇടതുമുന്നണിക്ക് ഒപ്പമാണ്. മാണിയുടെ വീട്ടിലെ നോട്ടെണ്ണുന്ന യന്ത്രം ഇപ്പോള്‍ ആരുടെ കൈവശമാണെന്ന് മലയാളികളോട് പറയാനുള്ള അന്തസ്സെങ്കിലും സി പി എം കാണിക്കണം. അത് പിണറായിയുടെ വീട്ടിലോ കോടിയേരിയുടെ വീട്ടിലോ അതോ ഏ കെ ജി സെന്ററിലോ എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.
മുഖ്യമന്ത്രിയായതിനുശേഷമുള്ള ഏറ്റവും വലിയ തള്ളായിരുന്നു എന്റെ പേരും പറഞ്ഞ് പല അവതാരങ്ങളും വരും അവരെയൊന്നും കണക്കിലെടുക്കരുത് എന്ന്. ഈ അവതാരങ്ങള്‍ മാത്രമല്ല, ധാരാളം പുതിയ അവതാരങ്ങളും രംഗത്ത് വന്നു ശിവശങ്കരനും സി എം രവീന്ദ്രനും അടക്കമുള്ളവര്‍ കരിമ്പിന്‍കാട്ടില്‍ കേറിയ മദയാനകളെ പോലെ സംസ്ഥാന ഭരണത്തെ അര്‍മാദിച്ച തകര്‍ത്തു. ഒന്നും ചെയ്യാനായില്ല മുഖ്യന്. ഇതു കൂടാതെ എത്രയെത്ര പുതിയ അവതാരങ്ങളും രംഗത്തുവന്നു.
അടുത്തവര്‍ഷത്തെ ഏറ്റവും വലിയ തമാശ ബ്രണ്ണന്‍ കോളേജിലെ ഊരിയ വാളുകള്‍ക്കും കത്തികള്‍ക്കും ഇടയിലൂടെ താന്‍ നിര്‍ഭയനായി നടന്നുനീങ്ങി എന്നതായിരുന്നു. അതും പൊളിയായിരുന്നു എന്ന് തെളിയിച്ചത് കെ സുധാകരനായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പിണറായി പഠിക്കുമ്പോള്‍ താനും ഉണ്ടായിരുന്നു എന്നും അന്ന് അവിടെ എ ബി വി പി ഉണ്ടായിരുന്നില്ലെന്നും ഊരിപ്പിടിച്ച വാളും കത്തിയുമായി പിണറായിയെ ആരും എതിരിട്ടിട്ടില്ലെന്നും സുധാകരന്‍ യുക്തിഭദ്രമായി തെളിയിച്ചപ്പോള്‍ വീണ്ടും ഒരദ്ധ്യായം കൂടി അടയുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ ആസൂത്രിതമായി ആക്രമണം നടത്തി പ്രളയകാലത്ത് യു എ ഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ മുടക്കി എന്നതായിരുന്നു അടുത്ത പ്രസ്താവന. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന വന്നതിനുശേഷം എസ് ഡി പി ഐ കുഞ്ഞുങ്ങളും സി പി എമ്മുകാരും സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഉറഞ്ഞുതുള്ളുകയായിരുന്നു. കേരളം സ്വതന്ത്ര രാജ്യമാകണമെന്നും ഇന്ത്യയില്‍ നിന്ന് വേര്‍പെടണമെന്നും വരെ അവര്‍ പറഞ്ഞുവെച്ചു. അന്നൊന്നും ഇതിന്റെ സത്യം പുറത്തുപറയാനോ തെറ്റിദ്ധാരണകള്‍ മാറ്റാനോ മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും തയ്യാറായില്ല. ഇസ്ലാമിക ഭീകരരുടെ സഹായത്തോടെ സ്വതന്ത്ര കേരളരാജ്യം സ്ഥാപിച്ച് സുല്‍ത്താനായി വാഴാന്‍ തയ്യാറെടുക്കുകയാണെന്ന ആരോപണത്തിനു പിന്നില്‍ അതിശയോക്തിയായിരുന്നില്ല എന്നതാണ് സത്യം. 700 കോടി പോയിട്ട് 70 കോടി പോലും കൊടുക്കാമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് യു എ ഇ സുല്‍ത്താന്റെ ഔദ്യോഗിക പ്രസ്താവന വന്നപ്പോഴാണ് വീണ്ടും പിണറായിയുടെ ആരോപണത്തിന്റെ കാറ്റ് പോയത്. അതോടെ അത് ആ വര്‍ഷത്തെ ഫലിതമായി മാറി.
ഏറ്റവും പുതിയ ഫലിതം എല്ലാവര്‍ക്കും വീട് എന്നതായിരുന്നു. എല്ലാ ചട്ടങ്ങളും കോടതി മര്യാദകളും ലംഘിച്ച് നെയ്യാറ്റിന്‍കരയിലെ രാജന്‍-അമ്പിളി ദമ്പതികളെ കുടിയിറക്കി ഒഴിപ്പിക്കാന്‍ എത്തിയപ്പോള്‍ അവര്‍ ആത്മഹത്യ ചെയ്തത് 2020 കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു. നിങ്ങളല്ലേ എന്റെ അച്ഛനെ കൊന്നത് എന്ന അവരുടെ മകന്‍ രഞ്ജിത്തിന്റെ ചോദ്യം ഈ സര്‍ക്കാരിനോടായിരുന്നു. ആ വിരല്‍ ചൂണ്ടിയത് മുഖ്യമന്ത്രി പിണറായിക്ക് നേരെയാണ്. സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കുമുള്ള കിറ്റ് മുതല്‍ ലൈഫ് മിഷന്‍ വരെ എല്ലാറ്റിലും കൈയിട്ട് വാരി അഴിമതി കാണിച്ചത് അഴിമതിയുടെ മൊത്തക്കച്ചവടക്കാരായ യു ഡി എഫിനെയും കോണ്‍ഗ്രസ്സിനെയും പോലും നാണിപ്പിക്കുംവിധമായിരുന്നു.
കഴിഞ്ഞില്ല, ഏറ്റവും അവസാനത്തെ പ്രസ്താവന സര്‍ക്കാര്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 570 ഉം പൂര്‍ത്തിയാക്കിയെന്ന മുഖ്യന്റെ പ്രസ്താവനയായിരുന്നു. 600 ല്‍ 570 അഥവാ 60 ല്‍ 57 അഥവാ 95 ശതമാനവും പൂര്‍ത്തിയാക്കിയെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. ഈ അവകാശവാദത്തിന്റെ പൊള്ളത്തരങ്ങള്‍ വരും ദിവസം കേരളം കാണും. പൂട്ടിയ ബാറുകളെ വെച്ച് നടക്കാന്‍ വയ്യാത്ത കെ പി എ സി ലളിതയെയും സുഖമില്ലാത്ത ഇന്നസെന്റിനെയും വെച്ചു ചെയ്ത പരസ്യചിത്രം മാത്രം മതി മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങളുടെ സത്യാവസ്ഥ ബോദ്ധ്യപ്പെടാന്‍. ഇത്തരം തമാശകള്‍ക്കു മാത്രമായി ഒരു തുടര്‍ഭരണം വേണമെന്നാണ് ഇപ്പോള്‍ ഭംഗ്യന്തരേണ പിണറായി ആവശ്യപ്പെടുന്നത്. കൊറോണ രോഗത്തിന്റെ കാര്യത്തില്‍ പോലും നിയന്ത്രിക്കുന്നതില്‍ കേരളമാണ് ഒന്നാം സ്ഥാനത്ത് എന്ന് കൊട്ടിഘോഷിച്ചിരുന്നു. കേരളത്തിന്റെ സ്ഥാനം രോഗബാധയിലും വ്യാപനത്തിലും ഒന്നാംസ്ഥാനത്തേക്ക് എത്തുന്നു എന്നാണ് ദേശീയ-അന്താരാഷ്ട്ര ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നത്.
കാപട്യങ്ങളുടെയും പൊള്ള വാക്കുകളുടെയും അര്‍ത്ഥമില്ലാത്ത തമാശകളുടെയും കേദാരമായി പിണറായിയും സര്‍ക്കാരും മാറിയിരിക്കുന്നു. ഈ പുതുവര്‍ഷമെങ്കിലും മാറ്റത്തിന്റെ വര്‍ഷമാകട്ടെ എന്ന് ആഗ്രഹിക്കുകയാണ്. ഇനിയും തമാശകള്‍ ആസ്വദിക്കാനുള്ള മനസ്സാന്നിധ്യം കേരളത്തിലെ പാവപ്പെട്ട മലയാളികള്‍ക്ക് ഇല്ല. കടക്ക് പുറത്ത് എന്ന് ജനങ്ങള്‍ പറയും വരെ അതിനായി കാത്തിരിക്കരുത് എന്ന അഭ്യര്‍ത്ഥന മാത്രമേ ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വെയ്ക്കാനുള്ളൂ.
Comments