ലക്നൗ: കൊറോണ വാക്സിൻ സ്വീകരിക്കില്ലെന്ന സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ പരാമർശത്തെ പരിഹസിച്ച് ബിജെപി. അഖിലേഷ് യാദവ് രാഹുൽ ഗാന്ധിയ്ക്ക് പറ്റിയ എതിരാളിയാണെന്ന് ബിജെപി വക്താവ് സംപിത് പത്ര പറഞ്ഞു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരും അഖിലേഷിനെതിരെ രംഗത്തെത്തി.
വാക്സിൻ സ്വീകരിക്കില്ലെന്ന അഖിലേഷിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇതിലൂടെ ഒരു സാധാരണക്കാരന് അവസരം ലഭിക്കുമെന്നുമാണ് ബി.എൽ സന്തോഷ് പ്രതികരിച്ചത്. ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും വലിയ വിഡ്ഢിത്ത പ്രസ്താവനയാണിതെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യം ഭരിക്കുന്ന സർക്കാരിനെ മാത്രമല്ല, വാക്സിൻ വികസിപ്പിക്കാനായി രാപ്പകൽ ഇല്ലാതെ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയുമാണ് അഖിലേഷ് അപമാനിച്ചതെന്ന് കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയായ അഖിലേഷ് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഖിലേഷ് വളരെ ചെറിയ പ്രായത്തിൽ മുഖ്യമന്ത്രിയായത് സംസ്ഥാനത്തിന് ദൗർഭാഗ്യമാണ് സമ്മാനിച്ചത്. ഓരോ പൗരന്റെയും ജീവൻ രക്ഷിക്കാനായി ശാസ്ത്രജ്ഞർ കഠിനമായി പ്രവർത്തിക്കുമ്പോഴാണ് അഖിലേഷ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
Comments