മൂന്നര വർഷത്തെ ഉപരോധത്തിന് ശേഷം യു.എ.ഇയും ഖത്തറും തമ്മിലുള്ള കര, കടൽ, വ്യോമ മാർഗങ്ങൾ ശനിയാഴ്ച തുറക്കുന്നു. സൗദിയിലെ അൽ ഉലയിൽ നടന്ന ജിസിസി ഉച്ചകോടിയിൽ കരാറിൽ ഒപ്പിട്ടതിനെത്തുടർന്ന് 2017 ജൂൺ 5 ന് ഖത്തറിനെതിരെ സ്വീകരിച്ച എല്ലാ നടപടികളും യു.എ.ഇ അവസാനിപ്പിക്കുന്നതായി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഖാലിദ് അബ്ദുല്ല ബെൽഹോൾ അറിയിച്ചു. മേഖലയിലെ സുസ്ഥിരതയും ഐക്യദാർഢ്യവും ഉയർത്തുന്നതിന് ഇത് സഹായകമാവും. ജനുവരി ഒൻപതിന് പ്രാബല്യത്തിൽ വരുന്ന നടപടികൾ സ്വീകരിക്കാൻ രാജ്യത്തെ ബന്ധപ്പെട്ട അധികാരികൾക്കെല്ലാം നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. ഖത്തറുമായി വ്യാപാരവും ഗതാഗതവും ഒരാഴ്ചയ്ക്കുള്ളിൽ പുനരാരംഭിക്കാമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗാർഗാഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യഎഇക്കെതിരെ ഖത്തർ നൽകിയിരുന്ന കേസുകൾ മരവിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments