ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കമാലുദ്ദീന്‍ എന്ന കമല്‍ അദ്ദേഹത്തിന്റെ ലീലാവിലാസങ്ങള്‍ കൊണ്ട് നേരത്തെ തന്നെ ശ്രദ്ധേയനാണ്. സിനിമയില്‍ അവസരം കൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം സെറ്റില്‍ ചെയ്തു എന്ന മറുപടിയാണ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ചലച്ചിത്ര അക്കാദമിയില്‍ അദ്ദേഹം നടത്തിയ പല പ്രവര്‍ത്തനങ്ങളും വിവാദവും മാധ്യമ വാര്‍ത്തകളുമായിരുന്നു. അവാര്‍ഡുകളടക്കമുള്ള കാര്യങ്ങളെ കുറിച്ച് നേരത്തെ പലതവണ വാര്‍ത്തകള്‍ വന്നതുമാണ്.
ഇതിനിടെയാണ് അദ്ദേഹത്തിന്റെ പുതിയ വിവാദം. ചലച്ചിത്ര അക്കാദമിയിലെ താല്‍ക്കാലിക ജീവനക്കാരായ നാലുപേരെ സര്‍ക്കാര്‍ പോകുന്നതിന് തൊട്ടുമുന്‍പ് സ്ഥിരപ്പെടുത്താന്‍ ആവശ്യപ്പെട്ട് സാംസ്‌കാരിക മന്ത്രി ഏ കെ ബാലന് അയച്ച കത്താണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഷാജി എച്ച്. ഡെപ്യൂട്ടി ഡയറക്ടര്‍ ഫെസ്റ്റിവല്‍, റിജോയ് കെ ജെ. പ്രോഗ്രാം മാനേജര്‍ ഫെസ്റ്റിവല്‍, എന്‍ പി സജീഷ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രോഗ്രാം, വിമല്‍കുമാര്‍ വി പി പ്രോഗ്രാം മാനേജര്‍ പ്രോഗ്രാംസ് എന്നീ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നടപടി സ്വീകരിക്കണം എന്നാണ് കമല്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
സ്ഥിരപ്പെടുത്തുന്നതിന്റെ കാരണം ഈ കത്തില്‍ അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകരമായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടൊപ്പം കൂടുതല്‍ പിന്‍വാതില്‍ നിയമനങ്ങളുടെ കഥ നിയമസഭയിലെ അടിയന്തിരപ്രമേയ നോട്ടീസില്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു.
അടിയന്തിര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ കിന്‍ഫ്രയുടെ നിയമനങ്ങളുടെ വിവരങ്ങളും പ്രതിപക്ഷം പുറത്തുവിട്ടു. ഷൊര്‍ണ്ണൂര്‍ എം എല്‍ എ പി കെ ശശിയുടെ മകന്‍ എ രാഖിലിന് കിന്‍ഫ്രയില്‍ ജൂനിയര്‍ മാനേജര്‍ കോഡിനേഷനായി നിയമനം നല്‍കി. ഈ തസ്തികയ്ക്ക് ആവശ്യമായ തൊഴില്‍ പരിചയം പോലും ഇദ്ദേഹത്തിന് ഇല്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കിന്‍ഫ്രയില്‍ അസിസ്റ്റന്റ് മാനേജര്‍ കോഡിനേഷനായി നിയമിതനായ എ നിഖില്‍ ഡി വൈ എഫ് ഐയുടെ തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറിയായിരുന്നു. മന്ത്രി ഇ പി ജയരാജന്റെ അടുപ്പക്കാരനും ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലറുമായിരുന്ന എ കണ്ണന്റെ മകനാണ് നിഖില്‍. നിഖിലിനും വേണ്ടത്ര യോഗ്യതയില്ല.
കിന്‍ഫ്രയില്‍ ഡെപ്യൂട്ടി മാനേജര്‍ പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷനായി നിയമിതനായ യു എസ് രാഹുല്‍ റിയാബിന്റെ ചെയര്‍മാനും സി പി എംകാരനുമായ എന്‍ ശശിധരന്‍ നായരുടെ മകളുടെ ഭര്‍ത്താവാണ്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ശശിധരന്‍ നായര്‍. ഈ നിയമനത്തിന് ആദ്യം വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ രാഹുല്‍ അപേക്ഷ നല്‍കിയിരുന്നില്ല. 2019 ലായിരുന്നു ആദ്യം വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടര്‍ന്ന് 2020 മെയ് എട്ടിന് വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ചു. ആദ്യ വിജ്ഞാപനത്തില്‍ എച്ച് ആര്‍ എമ്മില്‍ കുറഞ്ഞത് 10 വര്‍ഷം പരിചയം വേണമെന്ന് പറഞ്ഞിരുന്നു. രണ്ടാമത്തെ വിജ്ഞാപനത്തില്‍ 10 വര്‍ഷത്തെ റെലവെന്റ് എക്‌സിപീരിയന്‍സ് എന്നാക്കി മാറ്റി. യോഗ്യതയില്ലാത്ത രാഹുലിനെ നിയമിക്കാനാണ് ഇങ്ങനെ ചെയ്തത് എന്നാണ് പ്രതിപക്ഷ ആരോപണം. കിന്‍ഫ്രയില്‍ അസിസ്റ്റന്റ് മാനേജര്‍ ടെക്‌നിക്കല്‍ സര്‍വ്വീസ് ആയി പി കെ അപര്‍ണ്ണയെയാണ് നിയമിച്ചത്. ഇടതുപക്ഷക്കാരനും എ കെ ജി സി റ്റി മുന്‍ സംസ്ഥാന നേതാവുമായിരുന്ന പ്രൊഫസര്‍ കാര്‍ത്തികേയന്‍ നായരുടെ മകളാണ് അപര്‍ണ്ണയെന്ന് പ്രതിപക്ഷം ആരോപിച്ചു.
പി ആര്‍ ഡിയിലെ ഫോട്ടോഗ്രാഫറായി പാര്‍ട്ടിക്കാരനെ നിയമിച്ചതും ഇതിനിടെ വിവാദമായി. പി എസ് സി നിയമിക്കേണ്ട ഫോട്ടോഗ്രാഫര്‍ തസ്തികയിലേക്ക് പിന്‍വാതിലിലൂടെ ഒരാളെ ഈ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം തിരുകിക്കയറ്റിയത്രെ. ഫോട്ടോഗ്രഫി ക്യമാറ കൈകൊണ്ട് പോലും തൊട്ടിട്ടില്ലാത്ത ഇദ്ദേഹം തിരുവനന്തപുരത്തുകാരനായ മന്ത്രിയുടെ അടുപ്പക്കാരനാണെന്നാണ് പറയുന്നത്. പി ആര്‍ ഡിയിലെ തന്നെ ചില ഉന്നത ഉദ്യേഗസ്ഥരുടെ ശിങ്കിടിയാണെന്നും ആരോപണമുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ ഏതാണ്ട് രണ്ടുലക്ഷത്തോളം പേരെ പിന്‍വാതില്‍ നിയമനം വഴി നിയോഗിച്ചിട്ടുണ്ടെന്നാണ് സൂചന. വളരെ ശാസ്ത്രീയമായി ഓരോ സ്ഥാപനത്തിലുമുള്ള ഒഴിവുകള്‍ കണ്ടെത്തി അത് പി എസ് സിക്ക് വിടാതെ പൂര്‍ണ്ണമായും പാര്‍ട്ടി സഖാക്കള്‍ക്കും അനുഭാവികള്‍ക്കുമായി നിയമനം നല്‍കി സ്ഥിരപ്പെടുത്തുകയാണ് ഇവര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പി എസ് സി വഴി അല്ലാതെ കേരളത്തില്‍ നടന്നിട്ടുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും നിയമനം പുന:പരിശോധിക്കണം. തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ ആരുടേതായാലും ഇക്കാര്യത്തില്‍ സത്യസന്ധത പാലിക്കാന്‍ തയ്യാറാകണം. ആയിരക്കണക്കിന് ആളുകള്‍ പി എസ് സി റാങ്ക് ലിസ്റ്റില്‍ പേര് വന്നിട്ട് കാത്തിരിക്കുമ്പോഴാണ് ഈ തരത്തില്‍ പിന്‍വാതില്‍ നിയമനം നടത്തി പാര്‍ട്ടിക്കാര്‍ക്ക് ജീവനോപാധി ഒരുക്കുന്നത്. പാര്‍ട്ടിക്കാരെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് തൊഴിലവസരം കൊടുക്കുന്നതിനും നിയമാനുസൃതമായ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം.
ഇവിടെയാണ് നീതിപീഠങ്ങളുടെ പ്രസക്തി. വേണ്ടുന്നതിനും വേണ്ടാത്തതിനും പൊതുതാല്പര്യ ഹര്‍ജികള്‍ കേള്‍ക്കുന്ന ഹൈക്കോടതി ഈ പ്രശ്‌നത്തില്‍ എന്തുകൊണ്ട് ഇടപെടുന്നില്ല. പി എസ് സി റാങ്ക് ലിസ്റ്റിലുള്ള യുവാക്കള്‍ വളരെ നേരത്തെ തന്നെ ഇക്കാര്യവുമായി ഹൈക്കോടതിയെ സമീപിച്ചതാണ്. രാഷ്ട്രീയത്തിന് അതീതമായി അര്‍ഹതയുള്ളവര്‍ക്ക് ജോലി കിട്ടുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടാകണം. പരീക്ഷ എഴുതാതെ രാഷ്ട്രീയം കളിച്ച് നടന്നവരെ പിന്‍വാതിലില്‍ കൂടി യോഗ്യതകളില്‍ ഇളവ് നല്‍കിയും വെള്ളം ചേര്‍ത്തും നിയമനം നല്‍കുന്ന സമ്പ്രദായം മാറിയേ കഴിയൂ. മറ്റെല്ലാ സാധ്യതകളും അടഞ്ഞ ഈ സാഹചര്യത്തില്‍ കോടതിയെങ്കിലും ഇക്കാര്യത്തില്‍ ഇടപെട്ട് റാങ്ക് ലിസ്റ്റിലുള്ള ആയിരക്കണക്കിന് യുവാക്കള്‍ക്ക് അവസരം നല്‍കണം. അനര്‍ഹമായി ജോലി നേടിയവരെ പിരിച്ചു വിടാനുള്ള നടപടിയാണ് കോടതി സ്വീകരിക്കേണ്ടത്.
Comments