തിരുവനന്തപുരം : പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമലിനെതിരെ പൊലീസിൽ പരാതി. വാർത്ത പുറത്ത് വന്നതിന് പിന്നാലെ ജനം ടിവിയിൽ കമൽ നടത്തിയ പരാമർശത്തിനെതിരെയാണ് തിരുവനന്തപുരം ശ്രീകാര്യം പോലീസിൽ പരാതി നൽകിയിരിക്കുന്നത്. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിയാണ് പരാതിക്കാരൻ.
കമൽ സംവിധാനം നിർവഹിച്ച’പ്രണയമീനുകളുടെ കടൽ’ എന്ന ചലച്ചിത്രത്തിൽ നായികാവേഷം വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയിൽ വെച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കൊച്ചിയിലെ അഭിഭാഷകൻ മുഖേനയയച്ച നോട്ടീസിലെ ആരോപണം. ചലച്ചിത്രത്തിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ശേഷം വിശ്വാസവഞ്ചന കാട്ടിയതായും നോട്ടീസിൽ കുറ്റപ്പെടുത്തിയിരുന്നു. ഈ വാർത്ത ജനം ടിവി പുറത്ത് വിട്ടതിന് പിന്നാലെ കമലിന്റെ പ്രതികരണം ആരാഞ്ഞിരുന്നു. ഈ സമയമാണ് കമൽ വിവാദ പരാമർശം നടത്തിയത്. ‘അത് നമ്മുടെ സിനിമയിൽ പണ്ട് നടന്ന സംഭവമാണെന്നും അത് ഞാൻ സെറ്റിൽ ചെയ്തെന്നും’ കമൽ ജനം ടിവിയിൽ പ്രതികരിച്ചിരുന്നു.
ശിക്ഷ ലഭിക്കേണ്ട കുറ്റം ചെയ്തയാൾ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പരാതിയിൽ പറയുന്നു. പരാതിക്കാരിയായ യുവതി ജീവനോടെയുണ്ടോ അതോ കേസിൽ നിന്ന് രക്ഷപ്പെടാൻ പ്രതി കൊലപ്പെടുത്തിയോ എന്ന കാര്യവും പരിശോധിക്കണമെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മുൻപ് യുവതി കമലിന് അയച്ച വക്കീൽ നോട്ടീസിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.
ഇടപ്പള്ളിയിലെ സ്കൈലൈൻ അപ്പാർട്ട്മെന്റിൽ വെച്ച് 2018 ഡിസംബർ 26 നാണ് കമലിന്റെ ആവശ്യപ്രകാരം യുവനടി ആദ്യമായി അദ്ദേഹത്തെ കാണുന്നത്. പിന്നീട് നടിയോട് ഫോട്ടോഗ്രാഫുകൾ വാട്സാപ്പ് വഴി അയച്ചു കൊടുക്കാൻ നിർദ്ദേശിച്ചു. തുടർന്ന് സ്ഥിരം സന്ദേശങ്ങൾ അയയ്ക്കുകയും 2019 ജനുവരി ഒന്നിന് തിരുവനന്തപുരം പിടിപി നഗറിലെ എസ്എഫ്എസ് സിറ്റിസ്കേപ്സ് എന്ന അപാർട്ട്മെൻ്റിലേക്ക് സിനിമയിലെ വേഷത്തെക്കുറിച്ചുള്ള വിശദ ചർച്ചയ്ക്കെന്ന വ്യാജേന വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ വാഗ്ദാനം ചെയ്ത നായികാ വേഷത്തിൽ നിന്നും മാറ്റുമെന്നായിരുന്നു കമലിന്റെ ഭീഷണി. തുടർന്നും ലൈംഗിക തൃഷ്ണ അറിയിച്ച് കമൽ സന്ദേശങ്ങളയച്ചെങ്കിലും യുവനടി വഴങ്ങിയില്ല.
എന്നാൽ ജനുവരി 25ന് ചിത്രീകരണം ആരംഭിച്ചപ്പോൾ വാട്സാപ്പ് സന്ദേശങ്ങൾ നിർത്തി. തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട നായികാ പദവിയിൽ കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് തന്നെ മറ്റൊരാളെ നിശ്ചയിച്ചിരുന്നതായി ചിത്രീകരണം പൂർത്തിയായ ശേഷമാണ് യുവനടി അറിഞ്ഞത്. പിന്നീടുള്ള അന്വേഷണത്തിൽ കമൽ, ആട്ടിൻതോലണിഞ്ഞ ചെന്നായയാണെന്ന് മനസ്സിലായതായി വക്കീൽ നോട്ടീസിൽ പറയുന്നു. ‘ആമി’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കമൽ രണ്ട് യുവനടികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സ്വാധീനമുപയോഗിച്ച് അവരുടെ പരാതികൾ ഒതുക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായും നോട്ടീസിൽ പരാമർശിച്ചിട്ടുണ്ട്.
അവസരം തേടിയെത്തുന്ന യുവനടികളെ സ്ഥിരമായി ലൈംഗികചൂഷണം ചെയ്യുന്നയാളാണ് കമലെന്ന് തന്റെ വാദിക്ക് ബോധ്യപ്പെട്ടതായും അഭിഭാഷകൻ 2019 ഏപ്രിൽ 26ന് അയച്ച നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ബലാത്സംഗവും വിശ്വാസവഞ്ചനയും നടത്തിയ കമൽ നോട്ടീസ് മാപ്പ് പറയണമെന്നും പെൺകുട്ടിക്കേറ്റ മാനഹാനിക്ക് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും അല്ലാത്തപക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.
Comments