വാഷിംഗ്ടൺ: ഗർഭിണിയെ കൊന്ന് വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത കേസിൽ ലിസ മോണ്ട്‌ഗോമറിയുടെ വധ ശിക്ഷ നടപ്പാക്കി. ഇന്ത്യൻ സമയം പുലർച്ചെ ഏഴ് മണിക്കാണ് വധ ശിക്ഷ നടപ്പാക്കിയത്. ഇൻഡിയാനയിലെ ഫെഡറൽ കറക്ഷണൽ സെന്ററിൽ വച്ചായിരുന്നു ലിസയുടെ വധ ശിക്ഷ. 70 വർഷത്തിനിടെ ആദ്യമായി വധശിക്ഷയ്ക്ക് വിധേയമാകുന്ന വനിതയാണ് ലിസ. 1953 ബോണി ഹെഡി എന്ന യുവതിയെയാണ് ഇതിന് മുൻപ് വധ ശിക്ഷയ്ക്ക് വിധേയമാക്കിയത്.
2004ൽ എട്ട് മാസം ഗർഭിണിയായിരുന്ന യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികൊണ്ട് വയറു കീറി കുഞ്ഞിനെ പുറത്തെടുത്ത് കടന്നുകളഞ്ഞ കേസിലാണ് ലിസയ്ക്ക് വധ ശിക്ഷ വിധിച്ചത്. മിസൗറിയ സ്വദേശി ബോബി ജോ സ്റ്റിനെറ്റ് എന്ന 23കാരിയെയാണ് അതിദാരുണമായി ലിസ കൊലപ്പെടുത്തിയത്.
കാൻസാസിൽ നിന്ന് നായക്കുട്ടിയെ വാങ്ങനെന്ന പേരിൽ ബോബിയുടെ വീട്ടിലെത്തിയ ലിസ കയറുകൊണ്ട് കഴുത്തുമുറുക്കി ബോധരഹിതയാക്കി. അതിന് ശേഷമാണ് വയറു കീറി കുഞ്ഞിനെ പുറത്തെടുത്തത്. ലിസയെ അറസ്റ്റ് ചെയ്ത പോലീസ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടനില തരണം ചെയ്ത കുഞ്ഞിനെ പോലീസ് പിതാവിന് കൈമാറി. 2007ലാണ് ലിസയ്ക്ക് കോടതി വധ ശിക്ഷ വിധിക്കുന്നത്.
ചെറുപ്പത്തിൽ മർദ്ദനമേറ്റ ലിസയ്ക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് ലിസയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. നാല് കുട്ടികൾ ഉണ്ടായിരുന്ന തനിക്ക് ഇനി ഗർഭിണിയാകാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞത് ലിസയെ വലിയ മാനസിക പ്രശ്‌നങ്ങളിലേക്ക് നയിച്ചു. ഇതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് വാദം. അഭിഭാഷകൻ 7000 പേജുള്ള ദയാഹർജിയും നൽകിയിരുന്നു.
ലിസയുടെ വധ ശിക്ഷ റദ്ദാക്കിയ കീഴ്‌ക്കോടതി വിധിയുടെ നടപടി തെറ്റാണെന്നും വധശിക്ഷ ജനുവരി 12 നകം നടപ്പാക്കണമെന്നും യുഎസ് ഫെഡറൽ കോടതി ഉത്തരവിടുകയായിരുന്നു.
Comments