കണ്ണൂർ: വളർത്താനായി സർക്കാരിൽ നിന്നും സ്വീകരിച്ച പെൺകുട്ടിയെ അറുപതുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മുൻ ശിശുക്ഷേമ സമിതിയ്ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തൽ. യാതൊരു പരിശോധനയുമില്ലാതെയാണ് എറണാകുളം ശിശുക്ഷേമ സമിതി തെറ്റായ രേഖകൾ നൽകി കബളിപ്പിച്ചയാൾക്ക് പതിനാലുകാരിയെ കൈമാറിയത്.
നേരത്തെ രണ്ടു വിവാഹം ചെയ്തതും അതിൽ കുട്ടികളുള്ള വിവരവും മറച്ചുവെച്ചാണ് ഇയാൾ കുട്ടിയെ ഏറ്റെടുത്തത്. വിമുക്തഭടനാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാൾ കൂത്തുപറമ്പിൽ താമസിച്ചിരുന്നതും.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് പോറ്റിവളർത്താനായി ശിശുക്ഷേമ സമിതിയിൽ നിന്നും സ്വീകരിച്ച പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കൂത്തുപറമ്പ് സ്വദേശി സി ജി ശശി കുമാർ അറസ്റ്റിലായത്. 2017 ലാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചതും ഗർഭം അലസിപ്പിച്ചതും. മൂന്ന് വർഷത്തിന് ശേഷം പെൺകുട്ടിയുടെ സഹോദരി കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പീഡന വിവരം മറച്ചു വെച്ചതിന് ശശികുമാറിന്റെ ഭാര്യയും അറസ്റ്റിലായിട്ടുണ്ട്. മാതാപിതാക്കൾ മരിച്ച് 14 കാരിയായ പെൺകുട്ടിയെ 2016 ലാണ് പ്രതി കാക്കനാട്ടെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്നും വളർത്താനായി കൊണ്ടു പോകുന്നത്.
കഴിഞ്ഞ മാസം പെൺകുട്ടിയുടെ സഹോദരിയെ കൗൺസിലിംഗിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. വെക്കേഷൻ സമയത്ത് പെൺകുട്ടിയെ കാണാനായി ശശികുമാറിന്റെ വീട്ടിലെത്തിയതായിരുന്നു സഹോദരി. അന്ന് ഇയാൾ തന്നെയും ഉപദ്രവിക്കാൻ ശ്രമിച്ചെന്നും സഹോദരി വെളിപ്പെടുത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തു വരുന്നത്. 2017 ൽ പെൺകുട്ടി ഗർഭിണിയായെന്നും ആരും അറിയാതെ ഇയാൾ ഗർഭം അലസിപ്പിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന കഴിയുന്ന കുട്ടികൾക്ക് കുടുംബ അന്തരീക്ഷവും മെച്ചപ്പെട്ട പരിചരണവും കിട്ടാനായാണ് ചെറിയ കാലയളവിലേക്ക് പോറ്റി വളർത്താൻ നൽകുന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇങ്ങനെ പെൺകുട്ടികളെ വളർത്താൻ നൽകുമ്പോൾ കുട്ടിയെ ഏറ്റെടുക്കുന്ന കുടുംബത്തെ കുറിച്ച് വിശദമായ അന്വേഷണം അതാത് ജില്ലകളിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നടത്തണം.
എന്നാൽ ഇവിടെ കുട്ടിയെ കൈമാറുമ്പോൾ കാര്യക്ഷമമായി അന്വേഷണമൊന്നും ശിശുക്ഷേമ സമിതി നടത്തിയിരുന്നില്ല. പോറ്റി വളർത്താൻ നൽകുന്ന കുട്ടിയ്ക്ക് എല്ലാ മാസവും കൗൺസിലിംഗ് നൽകണമെന്നും നിയമമുണ്ട്. ഇതും ഇവിടെ നടപ്പായില്ല.
Comments