ഭുവനേശ്വർ : ഹിന്ദുക്കളെ ഭിന്നിപ്പിക്കാനായി പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ പേരിൽ വ്യാജ ആരോപണം ഉന്നയിച്ച മിത്തോളജിസ്റ്റ് ദേവ്ദത്ത് പട്ടനായിക്കിനെതിരെ കേസ് . ആക്ടിവിസ്റ്റ് അനിൽ ബിസ്വാളാണ് ഭുവനേശ്വർ ക്യാപിറ്റൽ പോലീസ് സ്റ്റേഷനിൽ ദേവ്ദത്ത് പട്ടനായ്ക്കിനെതിരെ പരാതി നൽകിയത്.
ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തെക്കുറിച്ച് നുണകളും, വ്യാജവാർത്തകളും പ്രചരിപ്പിച്ച് ജാതി അടിസ്ഥാനത്തിൽ ഹിന്ദു സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു ദേവ്ദത്തെന്നാണ് പരാതി.
പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദളിതരെ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന ദേവ്ദത്ത് പട്ടനായിക്കിന്റെ ട്വീറ്റ് ഏറെ വിവാദമുണ്ടാക്കിയിരുന്നു .ദശലക്ഷക്കണക്കിന് ജഗന്നാഥ ഭക്തരുടെ മതവികാരം വ്രണപ്പെടുത്താനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് പട്ടാനായ്ക്കിന്റെ ട്വീറ്റെന്ന് പരാതിയിൽ പറയുന്നു .
‘ ബുദ്ധമതക്കാർ, ജൈനന്മാർ, സിഖുകാർ എന്നിവർക്ക് ശ്രീ ജഗനാഥ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല . ജഗന്നാഥ ക്ഷേത്രത്തെയും ഹിന്ദു പാരമ്പര്യങ്ങളെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് ഇത്. ഹിന്ദു ദൈവങ്ങളെയും ഹിന്ദു ധർമ്മത്തെയും ആവർത്തിച്ച് അപമാനിച്ച ചരിത്രമുണ്ട് ദേവ്ദത്തിനെന്നും ‘ അനിൽ ബിസ്വാൾ പറഞ്ഞു.
എസ്‌സി, എസ്ടി, ഒബിസി ഉൾപ്പെടെ എല്ലാ വിഭാഗം ഹിന്ദുക്കളും, എല്ലാ ദിവസവും പുരി ദർശിക്കാൻ എത്തുന്നുണ്ട് . പുരി ജഗന്നാഥ ക്ഷേത്രത്തിൽ ജാതി അടിസ്ഥാനത്തിലുള്ള വിവേചനങ്ങളൊന്നുമില്ലെന്നും അനിൽ ബിസ്വാൾ കൂട്ടിച്ചേർത്തു. ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയതിന് ഐപിസി സെക്ഷൻ 295 എ, 500, 505, ഐടി ആക്ട് സെക്ഷൻ 67 പ്രകാരം ദേവ്ദത്തിനെ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത് .
Comments