ന്യൂഡൽഹി : കേരളത്തിന് അധികവായ്പ എടുക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. 2373 കോടി രൂപ വായ്പ എടുക്കാനാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. ഇതോടെ അധിക വായ്പയ്ക്ക് അനുമതി ലഭിച്ച എട്ടാമത്തെ സംസ്ഥാനമായിരിക്കുകയാണ് കേരളം.
എട്ട് സംസ്ഥാനങ്ങൾക്കായി 23,000 കോടിയിലധികം രൂപ അധിക വായ്പയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. കൊറോണ കാലഘട്ടത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങൾക്ക് ഇത് ആശ്വാസമായിരിക്കുകയാണ്. സാധാരണയായി ജിഡിപിയുടെ മൂന്ന് ശതമാനം വായ്പയെടുക്കാനാണ് കേന്ദ്രം അനുമതി നൽകുന്നത്. എന്നാൽ കൊറോണ വ്യാപനം കാരണം എല്ലാ സംസ്ഥാനങ്ങളും സാമ്പത്തിക മാന്ദ്യം നേരിടുന്നു എന്ന വസ്തുത കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ തീരുമാനം.
നിലവിൽ ജിഡിപിയുടെ അഞ്ച് ശതമാനം വരെ വായ്പ എടുക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. അധിക വായ്പ ലഭിക്കാൻ നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്ന തരത്തിലുള്ള നിർദ്ദേശങ്ങളും കേന്ദ്രം നൽകിയിരുന്നു. ഇത് പാലിച്ച സംസ്ഥാനങ്ങൾക്ക് മാത്രമെ കേന്ദ്രം അധിക വായ്പ നൽകിയിട്ടുള്ളു. എന്നാൽ നിക്ഷേപ സൗഹൃദാന്തരീക്ഷത്തിന്റെ പട്ടികയിൽ കേരളം പിന്നിലാണ്.
കേരളം കൂടാതെ ആന്ധ്രപ്രദേശ്, കർണാടക, മദ്ധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കും കേന്ദ്രം അധിക വായ്പയ്ക്ക് അനുമതി നൽകിയിട്ടുണ്ട്.
Comments