പത്തനംതിട്ട : ശബരിമലയിൽ ഈ വർഷത്തെ വരുമാനം ഇതുവരെ 15 കോടി രൂപ മാത്രമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എൻ.വാസു. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 1,16,706 പേരാണ് വെര്‍ച്ച്വല്‍ ക്യൂ സംവിധാനത്തില്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയത്.
കഴിഞ്ഞ വർഷം 200 കോടിയോളം ലഭിച്ച സ്ഥാനത്താണ് ഇത്തവണ 15 കോടി മാത്രം ലഭിച്ചത്. ബോർഡിലെ ശമ്പളത്തിന് മാത്രം 30 കോടിയോളം ഒരു മാസം വേണ്ടിവരും.
വരുമാനം കുറയുന്നത് ബോർഡിന്റെ കീഴിലുളള മറ്റ് ക്ഷേത്രങ്ങളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. ശബരിമലയിലെ വരുമാനം ഉപയോഗിച്ചാണ് വരുമാനമില്ലാത്ത ചെറിയ ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങൾ നടത്തുന്നത് .
അതുകൊണ്ട് തന്നെ ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ സംസ്ഥാന സർക്കാർ നൽകണമെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട് . മാത്രമല്ല വരുമാന നഷ്ടം നികത്താൻ മാസപൂജ സമയത്ത് കൂടുതൽ ദിവസങ്ങളിൽ നടതുറക്കണമെന്ന് ആലോചനയുണ്ട്. തന്ത്രി ഉൾപ്പടെയുളളവരോട് ഇക്കാര്യം ആലോചിക്കുമെന്നും എൻ.വാസു പറഞ്ഞു .
Comments