വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനായുള്ള നടപടികൾ യുഎസ് ജനപ്രതിനിധി സഭയിൽ ആരംഭിച്ചു. ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം സഭ ചർച്ച ചെയ്യുകയാണ്. യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിൽ നടന്ന ആക്രമണത്തിൽ ട്രംപിന് പങ്കുണ്ടെന്നാരോപിച്ച് കലാപത്തിന് പ്രേരിപ്പിക്കുക എന്ന പ്രമേയത്തിലാണ് ചർച്ച പുരോഗമിക്കുന്നത്.
ചർച്ചയ്ക്ക് ശേഷം വോട്ടെടുപ്പ് നടക്കും. ഈ പ്രക്രിയ പൂർത്തിയാക്കിയാൽ ഒരു വർഷത്തിനിടെ ജനപ്രതിനിധി സഭ രണ്ടു തവണ ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന ഏക അമേരിക്കൻ പ്രസിഡന്റായി ട്രംപ് മാറും. ഇന്ന് ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയാലും ട്രംപിന് അദ്ദേഹത്തിന്റെ കാലാവധി പൂർത്തിയാക്കാൻ കഴിയും. സെനറ്റിന്റെ നടപടി ക്രമങ്ങൾ കൂടി പൂർത്തിയാക്കിയതിന് ശേഷം മാത്രമെ സ്ഥാനം നഷ്ടമാകുകയുള്ളു. ജനുവരി 20 നാണ് പുതിയ യുഎസ് പ്രസിഡന്റായി ജോ ബൈഡൻ അധികാരമേൽക്കുന്നത്.
നേരത്തെ 2019 ഡിസംബറിലും ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തിരുന്നു. സെനറ്റിലെ വോട്ടെടുപ്പിലൂടെയാണ് ട്രംപ് അന്ന് ഇംപീച്ച്‌മെന്റ് നടപടികളിൽ നിന്നും രക്ഷപ്പെട്ടത്.
Comments