തിരുവനന്തപുരം : തലസ്ഥാനത്ത് എത്തിയ കൊറോണ വാക്സിന് വൻ സ്വീകരണം നൽകി ബിജെപി പ്രവർത്തകർ. ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പുഷ്പ വൃഷ്ടിയുൾപ്പെടെ നടത്തി വാക്സിന്റെ വരവ് പ്രവർത്തകർ ആഘോഷമാക്കി.
വാക്സിൻ വിതരണത്തിന് ദിവസങ്ങൾ ശേഷിക്കേ ബുധനാഴ്ച രാത്രിയോടെയാണ് വാക്സിൻ തലസ്ഥാനത്ത് എത്തിയത്. വിമാനമാർഗ്ഗമായിരുന്നു വാക്സിൻ എത്തിച്ചത്. വാക്സിനെ വരവേൽക്കാൻ വൈകീട്ടോടെ തന്നെ ബിജെപി, യുവമോർച്ച പ്രവർത്തകർ വിമാനത്താവള പരിസരത്ത് എത്തിയിരുന്നു. കോർപ്പറേഷനിലെ ബി ജെ പി കൗൺസിലർമാരടക്കമാണ് വാക്സിനെ വരവേൽക്കാൻ എത്തിയത്.
വിമാനമാർഗ്ഗം എത്തിച്ച വാക്സിനുകൾ പ്രത്യേക വാഹനത്തിലാണ് സംഭരണ കേന്ദ്രത്തിൽ എത്തിച്ചത്. തിരുവനന്തപുരം കൂടാതെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്കുളള 1,34,000 കോവിഡ് വാക്സിനുകളാണ് വൈകിട്ടോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. തിരുവനന്തപുരം ജില്ലയ്ക്ക് 64,020 വാക്സിനുകളാണ് ലഭിച്ചത്.
പശ്ചിമബംഗാളിൽ തൃണമൂൽ മന്ത്രിയുടെ നേതൃത്വത്തിൽ വാക്സിൻ വഴിയിൽ തടഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വാക്സിന് വലിയ സ്വീകരണമൊരുക്കി തിരുവനന്തപുരത്തെ ബി ജെ പി പ്രവർത്തകർ നാടിന് ശുഭ സന്ദേശം നൽകിയത്.
Comments