ന്യൂഡൽഹി: രാജ്യത്ത് കൊറോണ വാക്‌സിൻ വിതരണം അന്തിമ ഘട്ടത്തിൽ. വാക്‌സിൻ വിതരണത്തിനാവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. ഭൂരിഭാഗം സംസ്ഥാനങ്ങളിലും വാക്‌സിനുകളെത്തി. സംസ്ഥാനങ്ങൾക്ക് വാക്‌സിൻ അനുവദിക്കുന്നതിൽ ഒരു വിവേചനവും കാണിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
വാക്‌സിനേഷൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. വെർച്വലായാണ് പ്രധാനമന്ത്രി കൊറോണ വാക്‌സിനേഷന് തുടക്കം കുറിക്കുക. കൊറോണ വാക്‌സിൻ വിതരണത്തിന്റെ തയ്യാറെടുപ്പുകളെ കുറിച്ചെല്ലാം പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ജനുവരി 16 ന് വാക്‌സിൻ വിതരണം ആരംഭിക്കാൻ തീരുമാനിച്ചത്.
രാജ്യത്ത് രണ്ട് വാക്‌സിനുകൾക്കാണ് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകിയിരിക്കുന്നത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ കൊവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് അനുമതി ലഭിച്ചിരിക്കുന്നത്. സെറം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് 11 ദശലക്ഷം കൊവിഷീൽഡും ഭാരത് ബയോടെക്കിന്റെ 5.5 ദശലക്ഷം കൊവാക്‌സിനും ജനുവരി പതിനാലോടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും എത്തിക്കുമെന്ന് നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
ആരോഗ്യ പ്രവർത്തകർ, പോലീസ്, ശുചീകരണ ജീവനക്കാർഎന്നിവർക്ക് ആദ്യ ഘട്ട വിതരണത്തിൽ പ്രാഥമിക പരിഗണന നൽകും. 1200 വയലുകൾ അടങ്ങിയ 32 കിലോഗ്രാം ഭാരമുള്ള ശീതീകരിച്ച പെട്ടികളായാണ് വാക്‌സിൻ വിതരണ കേന്ദ്രങ്ങളിലേക്ക് അയച്ചത്. ഓരോ കുപ്പിയിലും 10 ഡോസ് വാക്‌സിനുകളാണ് ഉള്ളത്. നിർമ്മാണ തീയതി 2020 ഒക്ടോബറും കാലാവധി അവസാനിക്കുന്നത് 2021 മാർച്ചുമായാണ് പെട്ടികളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
Comments