തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികളുടെ മരണത്തിന് കാരണമായ തർക്ക ഭൂമിയുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. ഉടമയെന്ന് അവകാശപ്പെടുന്ന വസന്ത ഭൂമി പോക്കുവരവ് ചെയ്തതിൽ ദുരൂഹതയെന്ന് അന്വേഷണ റിപ്പോർട്ട്. ഇക്കാര്യത്തിൽ പോലീസ് അന്വേഷണത്തിന് ജില്ലാ കളക്ടർ ശുപാർശ ചെയ്തു. പട്ടയ ഭൂമി കൈമാറരുതെന്ന ചട്ടം ലംഘിക്കപ്പെട്ടുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
40 വർഷം മുൻപ് ലക്ഷം വീട് കോളനി നിർമ്മാണത്തിനായി അതിയന്നൂർ പഞ്ചായത്ത് വില കൊടുത്ത് വാങ്ങിയ ഭൂമിയിൽ പലർക്കും പട്ടയം അനുവദിച്ചിരുന്നു. ഇതിൽ സുകുമാരൻ നായർ എന്നയാൾക്ക് അനുവദിച്ച പട്ടയ ഭൂമിയാണ് കൈമാറ്റം ചെയ്ത് വസന്തയുടെ കൈവശം എത്തിയതെന്നാണ് തഹസിൽദാരുടെ കണ്ടെത്തൽ.
ലക്ഷംവീട് കോളനിയിലെ സ്ഥലം കൈമാറിക്കിട്ടിയതെന്നാണ് വസന്ത ഉന്നയിച്ച വാദം. പട്ടയം ഉണ്ടെന്ന് വസന്ത പറയുമ്പോൾ ഇല്ലെന്നായിരുന്നു രാജന്റെ നിലപാട്. ഈ സാഹചര്യത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് കളക്ടർ തഹസിൽദാരോട് റിപ്പോർട്ട് തേടിയിരുന്നു. മരിച്ച രാജൻ ഭൂമി കയ്യേറിയതാണെന്നായിരുന്നു തഹസിൽദാരുടെ റിപ്പോർട്ട്.
വസന്തയുടെ ഹർജിയിൽ രാജനെയും കുടുംബത്തേയും ഡിസംബർ 22ന് കയ്യേറ്റ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കണമെന്നായിരുന്നു മുൻസിഫ് കോടതി വിധി. ഇവരെ ഇവിടെ നിന്നും പോലീസ് ഒഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു ആത്മഹത്യാ ഭീഷണിയും മരണവും.
Comments