കോഴിക്കോട്: കരിപ്പൂർ വിമനത്താവളത്തിൽ സിബിഐ നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ നടത്തിയെന്ന് കണ്ടെത്തിയ നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സിബിഐയുടെ മിന്നൽ പരിശോധനയിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും കണക്കിൽപ്പെടാത്ത സ്വർണവും പണവും പിടികൂടിയിരുന്നു. തുടർന്നാണ് ഇവർക്കെതിരെ നടപടിയെടുത്തത്. സൂപ്രണ്ട് ഗണപതി പോറ്റി, ഇൻസ്‌പെക്ടർമാരായ നരേഷ്, യോഗേഷ്, ബെഡ് ഹവിൽദാർ ഫ്രാൻസിസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
സിബിഐയും ഡിആർഐയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കസ്റ്റംസ് ഡ്യൂട്ടി ഓഫീസറിൽ നിന്നും 650 ഗ്രാം സ്വർണവും പിടിച്ചെടുത്തു. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തെത്തിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ പാസ്‌പോർട്ട് വാങ്ങിവെച്ച ശേഷം വിട്ടയച്ചു. അനധികൃതമായി കടത്തിയ വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടികൂടിയിട്ടുണ്ട്.
പത്തംഗ സിബിഐ ഉദ്യോഗസ്ഥരുടെ റെയ്ഡ് 24 മണിക്കൂർ നീണ്ടു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ബുധനാഴ്ച പുലർച്ചെയാണ്. ഒരാഴ്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥർ സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് വർദ്ധിച്ചുവന്ന സാഹചര്യത്തിൽ കള്ളക്കടത്ത് സംഘവുമായി കസ്റ്റംസിന് ബന്ധമുണ്ടെന്ന പരാതിയിലാണ് സിബിഐ റെയ്ഡ് നടത്തിയത്.
Comments