ന്യൂഡൽഹി: ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടിയ ഫൈസർ അടക്കമുള്ള കമ്പനികളോട് പ്രാദേശിക പഠനം നടത്താനാവശ്യപ്പെട്ട് കേന്ദ്രം. അനുബന്ധ പഠനം കൂടി നടത്തിയാൽ മാത്രമെ ഇന്ത്യയിൽ അുമതിയ്ക്കായി പരിഗണിക്കൂ എന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിദേശ മാദ്ധ്യമങ്ങളാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്്.
പ്രാദേശിക പഠനം നടത്താതെ കൊറോണ വാക്സിൻ ഇന്ത്യയിലേക്ക് വിതരണം ചെയ്യാൻ ഫൈസർ ശ്രമിച്ചിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് ആദ്യം അനുമതി തേടിയത് ഫൈസറായിരുന്നു. എന്നാൽ പിന്നീട് നടന്ന സെൻട്രൽ ഡ്രഗ്സ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷൻ വിളിച്ച യോഗത്തിൽ ഇവർ പങ്കെടുത്തിരുന്നില്ല.
നിലവിൽ കൊവിഷീൽഡിനും കൊവാക്സിനുമാണ് ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ഫൈസർ നടത്തിയ ട്രയൽ പരീക്ഷണങ്ങളിലെ ഫലങ്ങൾ തൃപ്തികരമെന്ന് തെളിഞ്ഞാൽ ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയേക്കും.
Comments