ഛണ്ഡീഗഡ് : ബോളിവുഡ് താരം ജാൻവി കപൂർ നായികയായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ പ്രതിഷേധം നടത്തി കർഷകർ. പഞ്ചാബിലെ ബാസി പതാനയിൽ ചിത്രീകരണം നടക്കുന്ന ലൊക്കേഷനിലാണ് സംഭവം. അതിർത്തിയൽ പ്രതിഷേധിക്കുന്നവരെ അനുകൂലിച്ച് ജാൻവി കപൂർ പ്രസ്താവന നടത്തണം എന്ന ആവശ്യവുമായാണ് പ്രതിഷേധക്കാർ എത്തിയത്.
ഡൽഹി അതിർത്തിയിൽ നടക്കുന്ന സമരത്തെ സംബന്ധിച്ച് ബോളിവുഡ് താരങ്ങൾ ഇതുവരെ ഒരു പ്രതികരണവും നൽകിയിട്ടില്ല. അതിനാൽ ജാൻവി കപൂർ പ്രതിഷേധത്തെ അനുകൂലിച്ച് സംസാരിക്കണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
വളരെ ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങളോടെയാണ് പ്രതിഷേധക്കാർ സിനിമ പ്രവർത്തകർക്ക് ചുറ്റും വളഞ്ഞത്. സെറ്റിൽ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. എന്നാൽ താരങ്ങൾ അനുകൂല പ്രസ്താവന നടത്തുമെന്ന് ഡയറക്ടർ ഉറപ്പ് നൽകി. ഷൂട്ടിംഗ് ലൊക്കേഷനിൽ പോലീസിന്റെ സാന്നിധ്യത്തിലാണ് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചത്. അണിയറ പ്രവർത്തകരിൽ നിന്നും ഉറപ്പ് ലഭിച്ചതിന് ശേഷം മാത്രമാണ് പ്രതിഷേധക്കാർ പിൻവാങ്ങിയത്.
ഉടൻ തന്നെ ജാൻവി കപൂറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റും പുറത്തിറങ്ങി. കർഷകർ രാജ്യത്തിന്റെ ഹൃദയമാണെന്നും അവരെ ബഹുമാനിക്കുന്നുവെന്നുമാണ് പോസ്റ്റിൽ പറഞ്ഞിരുന്നത്. കർഷകർക്ക് അനുകൂലമായ തീരുമാനത്തിലേക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജാൻവി അറിയിച്ചു.
സിദ്ധാർത്ഥ് സെൻഗുപ്ത സംവിധാനം ചെയ്യുന്ന ‘ഗുഡ്ലക്ക് ജെറി’ എന്ന സിനിമയുടെ ചിത്രീകരണമാണ് നടക്കുന്നത്.
ദീപക് ദോബ്രിയാൽ, നീരജ് സൂഡ് എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. പ്രതിഷേധം സിനിമാ ചിത്രീകണത്തെ ബുദ്ധിമുട്ടിക്കുന്നത് ബോളിവുഡിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
Comments