തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലാണ്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലിലുമാണ്. ഈ സാഹചര്യത്തിൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പിടി തോമസാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ഗവൺമെന്റിന്റെ ഭരണ സംബന്ധമായ നടപടികളെ വലിയ രീതിയിൽ വിമർശിച്ചുക്കൊണ്ടുള്ളതാണ് പ്രമേയം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് സ്വർണക്കടത്ത് കേസിനെ ഉദ്ധരിച്ച് പ്രതിപക്ഷം ആരോപിച്ചു. അടിയന്തിര പ്രമേയത്തിലൂടെ മുഖ്യമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പിടി തോമസ് ഉന്നയിച്ചത്.
കേന്ദ്ര ഏജൻസികൾ വന്നപ്പോൾ മുഖ്യമന്ത്രി ഞെട്ടി. ശിവശങ്കറിന്റെ ചെയ്തികളിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. സ്വപ്‌നയുമായി ശിവശങ്കർ വിദേശയാത്രയ്ക്ക് പോയപ്പോൾ ചോദ്യം ചെയ്യാനുള്ള ഉളുപ്പ് ഇല്ലായിരുന്നോ. കള്ളക്കടത്തിനും സ്വർണക്കടത്തിനും കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റാണോയെന്നും തോമസ് ചോദിച്ചു.
ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പ്രിൻസിപ്പൽ സെക്രട്ടറിയെ സ്ഥാനത്ത് നിന്നും മാറ്റിയിട്ടുണ്ട്. ആവർത്തിക്കപ്പെടുന്ന വ്യാജ ആരോപണം ജനം വിശ്വിസിക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
Comments