കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിന്റെ വധ ഭീഷണിയും ആക്രമണങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷ ആവശ്യപ്പെട്ട് സുവേന്ദു അധികാരി ഹൈക്കോടതിയിൽ ഹർജി നൽകി. തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവച്ചത് മുതൽ അധികാരിക്ക് നേരെയുള്ള ഗുണ്ടാ ആക്രമണങ്ങൾ കൂടിയിരിക്കുകയാണ്. ഇത് കാണിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. തുടർന്ന് നിരവധി വധ ഭീഷണികളാണ് അദ്ദേഹത്തിന് നേരിടേണ്ടിവന്നത്. വധ ഭീഷണിയെത്തുടർന്ന് കേന്ദ്ര സർക്കാർ സുവേന്ദു അധികാരിക്ക് ഇസെഡ് സുരക്ഷയും നൽകിയിരുന്നു.
എന്നാൽ തൃണമൂൽ ഗുണ്ടകൾ അദ്ദേഹത്തിന്റെ നന്ദിഗ്രാമിലെ ഓഫീസ് തല്ലിത്തകർത്തതിന് പിന്നാലെ സുരക്ഷ ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അധികാരിക്ക് സുരക്ഷ നൽകുകയും അദ്ദേഹം സന്ദർശിക്കുന്ന സ്ഥലങ്ങളിൽ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്നാണ് അപേക്ഷ. ഇതിനായി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണം എന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Comments