തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര് ശക്തം. മുഖ്യമന്ത്രിയുടെ തള്ള് അൽപം കൂടിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. താനൊരു സംഭവമാണെന്ന് സ്വയം പറയരുത്. പുറകിലുള്ളവരെക്കൊണ്ട് പറയിപ്പിക്കുകയാണ് വേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു. ഇത് വലിയ തള്ളായിപ്പോയി. ഇത്രയും തള്ള് തള്ളേണ്ടിയിരുന്നില്ല. കുറച്ചൊക്കെ മയത്തിൽ തള്ളണമെന്നും ചെന്നിത്തല പരിഹസിച്ചു.
പാർട്ടിക്കകത്ത് വച്ച് ഗ്രൂപ്പ് കളിച്ച് വി.എസ് അച്യുതാനന്ദനെ ഒതുക്കിയ പിണറായി വിജയനാണ് ഇപ്പോൾ കോൺഗ്രസിനെതിരെ ഗ്രൂപ്പ് കളിയെ കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത്. ഗ്രൂപ്പ് കളിയുടെ ആശാനാണ് പിണറായിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ആരുടെയും നട്ടെല്ല് തകർക്കുകയും തല വെട്ടുകയും ചെയ്യുന്ന സ്വഭാവം പ്രതിപക്ഷത്തിനില്ല. പ്രതിപക്ഷം മരണത്തിന്റെ വ്യാപാരികളല്ല. ടിപി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊന്നത് ഞങ്ങളല്ലെന്നും ചെന്നിത്തല നിയമസഭയിൽ തുറന്നടിച്ചു.
പിണറായി പ്രത്യേക ജനുസ് തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ചെന്നിത്തല രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കെതിരെ പി.ടി തോമസ് നടത്തിയ പരാമർശം നിയമസഭയിൽ ഭരണ പ്രതിപക്ഷ ബഹളത്തിൽ കലാശിച്ചിരുന്നു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലാണ്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലിലുമാണ്. ഈ സാഹചര്യത്തിൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പിടി തോമസാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
Comments