ബംഗളൂരു: പ്രമുഖ ഇ- കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാർട്ടും ഭക്ഷ്യ വിതരണ സ്ഥാപനമായ സ്വിഗ്ഗിയും വൻതോതിൽ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ്. 950 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. തേർഡ് പാർട്ടി വെൻഡേഴ്‌സും നികുതി തട്ടിപ്പിൽ പങ്കാളികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഫ്‌ളിപ്പ്കാർട്ട് 650 കോടി രൂപയുടെ തട്ടിപ്പും സ്വിഗ്ഗി 300 കോടിയുടെ തട്ടിപ്പുമാണ് നടത്തിയിരിക്കുന്നത്. കമ്പനികളിൽ നടത്തിയ സർവ്വേയിൽ നിർണായക രേഖകൾ ആദായ നികുതി വകുപ്പ് പരിശോധിക്കുകയും തട്ടിപ്പ് കണ്ടെത്തുകയുമായിരുന്നു. ജിഎസ്ടി ഇന്റലിജൻസിന്റെ ഡയറക്ടർ ജനറലാണ് സർവ്വെ നടത്തിയത്. നികുതി വിഷയത്തിൽ പല പൊരുത്തക്കേടുകളും തട്ടിപ്പുകളും സർവ്വെയിൽ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.
നേരത്തെ ഫ്ളിപ്പ്കാർട്ടിനെതിരെ നടപടി എടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും റിസർവ്വ് ബാങ്കിനും കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. എഫ്ഡിഐ പോളിസിയും വിദേശ വിനിമയ നിയന്ത്രണ ചട്ടവും ലംഘിച്ചതിനാണ് ഫ്‌ളിപ്പ്കാർട്ടിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര വാണിജ്യ മന്ത്രാലയം ഇഡിയ്ക്കും ആർബിഐയ്ക്കും കത്ത് നൽകിയത്.
Comments