പാലക്കാട്: പാലക്കാട് നഗരസഭാ വളപ്പിലെ ഗാന്ധിപ്രതിമയിൽ ബി ജെ പി പതാക കെട്ടിയതിൽ ഗൂഢാലോചന നടത്തിയ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോർച്ച പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവനാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. ഗാന്ധി പ്രതിമയിൽ ബി ജെ പി പതാക പുതപ്പിച്ചതിന് പുറകിലെ രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണമെന്നും അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈൽഫോൺ കാൾഹിസ്റ്ററി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലക്കാട് നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോട് കൂടി തുടർ ഭരണത്തിൽ എത്തിയ ബി ജെ പി ഭരണസമിതിയെ അപമാനിക്കുന്നതിനായി കോൺഗ്രസ്സും സി പി എമ്മും തുടർച്ചയായി അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. ഗാന്ധി പ്രതിമയിൽ പതാക പുതപ്പിച്ചതിനു പുറകിൽ ഗൂഢാലോചന നടത്തിയവരെ സഹായിക്കുന്ന സമീപനമാണ് പോലീസ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അറസ്റ്റിലായ വ്യക്തിയുടെ രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ച് പോലീസ് പരാമർശിക്കാത്തത് ഉന്നതതല സമ്മർദം മൂലമാണെന്ന് തെളിഞ്ഞിരിക്കുന്നു. സംഭവത്തിന് പിന്നിൽ ബി ജെ പി അല്ലെന്ന് തെളിഞ്ഞതോട് കൂടി കഴിഞ്ഞ ദിവസങ്ങളിൽ ബി ജെ പിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച രാഷ്ട്രീയ സംഘടനകൾ പരസ്യമായി മാപ്പുപറയാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവമോർച്ച ജില്ലാ സെക്രട്ടറി നവീൻ വടക്കന്തറ ബിജെപി നിയോജകമണ്ഡലം സെക്രട്ടറി ബാബു വെണ്ണക്കര മണ്ഡലം ട്രഷറർ രമേഷ് കണ്ണാടി, മോഹൻദാസ് വെണ്ണക്കര, അശോക് പുത്തൂർ, എൽ സുഭാഷ്, ശ്രീജിത്ത് കണ്ണാടി, ഷീബ ബിനു എന്നിവരാണ് മാർച്ചിന് നേതൃത്വം നൽകിയത്.
Comments