തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ജനിതക മാറ്റം വന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യിൽ നിന്നും വന്ന് പോസിറ്റീവായ ശേഷം തുടർപരിശോധനയ്ക്ക് എൻഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരുടെ സാമ്പിളുകളിലാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
കണ്ണൂർ ജില്ലയിലെ 25, 27 വയസുള്ള രണ്ടുപേർക്കും പത്തനംതിട്ട ജില്ലയിലെ 52 വയസുള്ള ഒരാൾക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷൻമാരാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊറോണ സ്ഥിരീകരിച്ചിരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 56 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.
കേരളത്തിൽ മൂന്ന് പേർക്ക് കൂടി അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ പുതിയ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 112 ആയി. രോഗം സ്ഥിരീകരിച്ചവരെല്ലാം പ്രത്യേക നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments