റിയാദ്: കൊറോണ വൈറസ് ബാധിച്ച 12 രാജ്യങ്ങളിലേക്ക് അനുമതിയില്ലാതെ യാത്ര ചെയ്യുന്നത് സൗദി അറേബ്യ വിലക്കി. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്. ലിബിയ, സിറിയ, ലെബനൻ, യെമൻ, ഇറാൻ, തുർക്കി, അഫ്ഗാനിസ്ഥാൻ, അർമേനിയ, സൊമാലിയ, കോംഗോ, വെനിസ്വേല, ബെലാറസ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാണ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ രാജ്യങ്ങളിൽ താമസിക്കുന്ന എല്ലാ സൗദി പൗരന്മാരും സൗദി എംബസികളിൽ രജിസ്റ്റർ ചെയ്യാനും അറിയിച്ചിട്ടുണ്ട്.
മാർച്ച് 31 മുതൽ സൗദിയിൽ നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും പുനരാംഭിക്കുമെങ്കിലും നിലവിൽ നിരോധനം ഉള്ള രാജ്യങ്ങളിലേക്കുള്ള യാത്ര അനുവദിച്ചിട്ടില്ലെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസ്‌താവിച്ചു.
രാജ്യത്ത് കൊറോണ വൈറസ് പടരാതിരിക്കാൻ ബന്ധപ്പെട്ട കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളും മുൻകരുതലുകളും അനുസരിച്ച് മാത്രമെ മാർച്ച് 31 മുതൽ കര, നാവിക, വ്യോമ ഗതാഗതം ആരംഭിക്കുകയുള്ളു എന്നും അതോറിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Comments