ശൈത്യകാല അവധിക്കുശേഷം യു.എ.ഇയിലെ സ്കൂളുകളിൽ ജനുവരി മൂന്നു മുതൽ അധ്യയനം പുനരാരംഭിച്ചെങ്കിലും അബുദാബിയിലെ സ്കൂളുകളിൽ രണ്ടാഴ്ചക്കാലം വിദൂരപഠനം തന്നെ തുടരുകയായിരുന്നു. ഇതിന് ശേഷമാണ് സ്കൂളുകൾ ഞായറാഴ്ച തുറക്കുന്നത്.50% വിദ്യാർഥികൾക്ക് നേരിട്ടെത്താൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയെങ്കിലും ഒന്നര മീറ്റർ അകലം പാലിച്ച് ഇരുത്തേണ്ടതിനാൽ ഇത്രയും കുട്ടികളെ സ്വീകരിക്കാൻ പല സ്കൂളുകൾക്കും പരിമിതിയുണ്ട്.കൊറോണ നിബന്ധനപ്രകാരം വലിപ്പമനുസരിച്ച് ഒരു ക്ലാസിൽ 10 മുതൽ 15 വരെ കുട്ടികളെ മാത്രമേ ഇരുത്താനാകൂ.ഇതനുസരിച്ച് കൂടുതൽ ക്ലാസ് മുറികൾ സജ്ജമാക്കിയതായി പ്രിൻസിപ്പൽമാർ അറിയിച്ചു.അബുദാബിയിലെ സ്കൂളുകളിൽ ഞായറാഴ്ച അധ്യയനം പുനരാരംഭിക്കുമ്പോൾ വിദേശി വിദ്യാർഥികൾ കൊറോണ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അബുദാബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പ് അറിയിച്ചു.വെക്കേഷൻ കാലത്ത് രാജ്യത്തിന് വെളിയിലോ സ്വന്തം രാജ്യങ്ങളിലേക്കോ പോയവർ യു.എ.ഇയിൽ മടങ്ങിയെത്തി സ്കൂളുകളിലേക്ക് പോകുമ്പോൾ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്നാണ് അറിയിപ്പിൽ പറയുന്നത്. നാലുമുതൽ 11 വയസ്സ് വരെയുള്ള കുട്ടികളാണ് സ്കൂളുകളിലേക്ക് മടങ്ങിയെത്തുമ്പോൾ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. 96 മണിക്കൂർ സാധുതയുള്ള നെഗറ്റിവ് ഫലം വെളിവാക്കുന്ന സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. ഒൻപതാം തരം മുതൽ പ്ലസ് ടു വരെയുള്ള സൈക്കിൾ 3 വിഭാഗത്തിൽപ്പെടുന്ന ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് വിദൂര വിദ്യാഭ്യാസം തുടരാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെല്ലാം വിദൂര പഠന സമ്പ്രദായത്തിൽ തുടരുമെന്ന് സ്കൂളുകൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ മന്ത്രാലയം അയച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനെത്തുടർന്നാണ് ഈ തീരുമാനം.
Comments