ഇടുക്കി: വാഗമണ്ണിൽ സിപിഐ നേതാവിന്റെ റിസോർട്ടിൽ നടന്ന നിശാപാർട്ടിക്കിടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്ത കേസിൽ രണ്ടുപേരെ കൂടി പ്രതിചേർത്തു. നൈജീരിയൻ സ്വദേശികളായ രണ്ടു പേരെയാണ് പോലീസ് കേസിൽ പ്രതി ചേർത്തത്. നിശാപാർട്ടിക്ക് ലഹരി മരുന്നുകൾ ലഭിച്ചത് ബംഗളൂരുവിലെ നൈജീരിയൻ സ്വദേശികളിൽ നിന്നാണെന്ന് പിടിയിലായ പ്രതികൾ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.
ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് നൈജീരിയൻ സ്വദേശികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇവരെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. നവംബർ 20 നാണ് വാഗമണ്ണിലെ ക്ലിഫ് ഇൻ റിസോർട്ടിലെ നിശാപാർട്ടിക്കിടെ നടന്ന പരിശോധനയിൽ ഹെറോയിൻ ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 9 പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രതികൾ ലഹരിവസ്തുക്കൾ എത്തിച്ചതെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തു വരുന്നത്. കേസിൽ അറസ്റ്റിലായ പ്രതികൾക്ക് പല ഉന്നതരുമായും ബന്ധുണ്ടെന്നും പോലീസ് പറയുന്നുണ്ട്.
Comments