അഹമ്മദാബാദ് : മൃഗങ്ങൾക്കും മനുഷ്യരെ പോലെതന്നെ ശാരീരികമായ വേദന ഗ്രഹിക്കാൻ ശേഷിയുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി. മൃഗങ്ങൾക്കെതിരെ ക്രൂരത കാണിച്ചതിന് അറസ്റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് ബേല എം ത്രിവേദിയുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിനുളള നിയമം, മൃഗസംരക്ഷണ നിയമം എന്നീ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയ കേസ് പരിഗണിക്കുകയായിരുന്നു കോടതി.
ശാരീരികവും മാനസികവുമായ പീഡനത്തിന്റെ തീവ്രത അനുഭവിക്കാൻ മൃഗങ്ങൾക്ക് ശേഷിയുണ്ട്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത വർദ്ധിച്ചുവരുന്നതിനാൽ അത് തടയാനാണ് നിയമം കൊണ്ടുവന്നിരിക്കുതെന്ന് കോടതി അറിയിച്ചു.
2020 മാർച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 15 പശുക്കളേയും 7 കന്ന് കുട്ടികളേയും കാലുകളും കഴുത്തും ബന്ധിച്ച് നിഷ്ഠൂരമായ വിധത്തിൽ കടത്തിയ ട്രക്ക് പോലീസ് പിടിച്ചെടുക്കുകയായിരുന്നു. വാഹനത്തിൽ മൃഗങ്ങൾക്ക് വെള്ളത്തിനോ ഭക്ഷണത്തിനോ സൗകര്യം ഒരുക്കിയിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സമാനമായ മറ്റൊരു കേസിലും ട്രക്ക് ഡ്രൈവർക്ക് പങ്കുണ്ടെന്ന് വ്യക്തമായി.
എന്നാൽ കന്നുകാലികളെ വാങ്ങുകയും വിൽക്കുകയും മാത്രമാണ് ചെയ്യുന്നതെന്നും മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതുമായി തനിക്ക് പങ്കില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. വ്യാജ കേസ് ചുമത്തി തന്നെ കുടുക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും പ്രതി പറഞ്ഞു.
Comments