തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി കേരളത്തിലെ കലാകാരന്മാരെ തഴഞ്ഞെന്ന് വിമർശനം. ഞെരളത്ത് ഹരിഗോവിന്ദൻ എന്നയാളുടെ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമാവുകയാണ്. കൊറോണയുടെ മഹാദുരന്തത്തിൽ കഴിഞ്ഞ 10 മാസങ്ങളോളമായി കലാവതരണ വേദി പോലുമില്ലാതെ ദുരിതത്തിൽ കഴിയുന്ന ക്ഷേത്രോത്സവ കലാപ്രവർത്തകർക്ക് ബജറ്റിൽ എന്ത് നീക്കിവച്ചെന്ന് അദ്ദേഹം ചോദിക്കുന്നു.
വീരേന്ദ്ര കുമാർ, സുഗതകുമാരി, ഉമ്പായി, ഹൈദരലി, ചാവറ കുര്യാക്കോസ് അച്ഛൻ സ്മാരകങ്ങൾക്ക് കോടികൾ നീക്കി വയ്ക്കുകയും കേരളത്തിലെ കലാകാരന്മാർ എല്ലാ ബജറ്റിലും അവഹേളിക്കപ്പെടാറാണുള്ളതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. നട്ടപ്പൊരി വെയിലത്തും പാതിരായ്ക്കും പൂരപ്പറമ്പുകളിലലഞ്ഞ് തുച്ഛമായ പ്രതിഫലം വാങ്ങി കണ്ണീരോടെ മടങ്ങേണ്ടി വരുന്ന, മട്ടന്നൂരും പെരുവനവനും ഗോപിയാശാനും മാത്രമല്ലാത്ത ആയിരക്കണക്കിന് മനുഷ്യർക്കായി ആര് മുൻകയ്യെടുക്കുമെന്നും ഗോവിന്ദൻ കുറിപ്പിലൂടെ ചോദിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം
കേരളീയ കലാപ്രവർത്തകർ കൂട്ട ആത്മഹത്യ ചെയ്യണോ ???
അത്യധികം ദാരിദ്ര്യമനുഭവിച്ച് മരിച്ചുപോയ സാംസ്കാരിക നായകനും സഹനങ്ങളുടെ മൂർത്തിയുമായിരുന്ന വീരേന്ദ്രകുമാറിന്റെ സ്മാരകത്തിന് ബജറ്റിൽ 5 കോടി( ഈ നന്ദിക്കാണോ എന്നിറിയില്ല ,മാത്രൂമി ബജറ്റിനെ വ്യാരി ക്യോരി പൂഴ്ത്തീട്ട്ണ്ട്),സ്വന്തമായൊരു മ്യൂസിയം തന്നെ ഉണ്ടാക്കി കേരളത്തിനു കൈമാറാൻ തക്കസ്വത്തുള്ള സുഗതകുമാരിയുടെ സ്മാരകത്തിന് 2 കോടി. പിന്നെ കിട്ടിയത് ഉമ്പായി…ഹൈദരലി സ്മാരകങ്ങൾക്കും ചാവറ കുര്യാക്കോസ് അച്ചൻ സ്മാരകങ്ങൾക്കും 50 ലക്ഷം വീതം. ബാലൻസ് ചെയ്യാനായി പുറനാട്ടുകരയിലൊരു വിവേകാനന്ദപ്രതിമക്ക് 25 ലക്ഷം പറയുന്നുണ്ട്….
കോവിഡിന്റെ മഹാദുരന്തത്തിൽ കഴിഞ്ഞ 10 മാസങ്ങളോളമായി ഒരു കലാവതരണ വേദി പോലുമില്ലാതെ ദുരിതത്തിൽ കഴിയുന്ന ക്ഷേത്രോൽസവ കലാപ്രവർത്തകരുടെ വീടുകളിലെന്തു കിട്ടും??? അവർ നവോത്ഥാന നായകരല്ലാത്തതിനാൽ ഉണ്ടകിട്ടും….ഇങ്ങനെ വരുംകാലങ്ങളിൽ പല ”പ്രമുഖരും” കാലം ചെയ്യുമ്പോൾ അവരുടേയൊക്കെ പേരിൽ യാതൊരു അപൂർവതകളുമില്ലെങ്കിലും സ്മാരകങ്ങൾ നിർമിച്ചുകൊണ്ടേയിരിക്കണം…ഉണ്ടവരെ ഊട്ടിക്കൊണ്ടേയിരിക്കണം..അവിടൊക്കെ സർക്കാർ ശമ്പളം വാങ്ങാൻ കുറേ സ്വന്തക്കാരെ കുത്തി നിറക്കണം..ഒടുവിൽ ശവകുടീരങ്ങളേക്കാൾ സ്മാരക കെട്ടിടങ്ങളും മറ്റുമായി ഈ കൊച്ചുകേരളം നിറയണം..കാരണം കെട്ടിടങ്ങളുടെ കുറവുകൊണ്ടിനിയും നമുക്ക് ”സംസ്കാരം”ഇല്ലാതാവരുതല്ലോ….
പി.ജെ.ആന്റണിയുടെ സ്മാരകത്തിന്റെ അവസ്ഥയെന്തെന്നും പാലക്കാട് പ്രഖ്യാപിച്ച യാതൊരനിവാര്യതയുമില്ലാത്ത 55 കോടിയുടെ സാംസ്കാരിക സമുച്ചയത്തിന്റെ അവസ്ഥയെന്തെന്നും പഠിക്കണം…ബജറ്റിൽ എന്നും അവഹേളിക്കപ്പെടാറുള്ള കേരളീയ കലാവതാരകരുടെ ശാപം പിടിച്ച ജീവിതത്തെ മോചിപ്പിക്കാൻ ആരാണിനിയവതരിക്കുക..?? കേന്ദ്രവും കേരളവും ഒരുപോലെ അവഗണിച്ചപമാനിച്ചുകൊണ്ടേയിരിക്കുന്ന ”കേരളീയ കലാ”രൂപങ്ങളുടെ അതും ഒരു സ്ഥാപനത്തിലും ശമ്പളമുള്ള ജോലിയില്ലാത്ത ആ മനുഷ്യരെ ആര് രക്ഷിക്കും? നട്ടപ്പൊരി വെയിലത്തും നടുപ്പാതിരക്കും പൂരപ്പറമ്പുകളിലലഞ്ഞ് തുച്ഛമായ പ്രതിഫലം വാങ്ങി കണ്ണീരോടെ മടങ്ങേണ്ടി വരുന്ന, മട്ടന്നൂരും പെരുവനവനും ഗോപിയാശാനും മാത്രമല്ലാത്ത ആയിരക്കണക്കിന് മനുഷ്യർക്കായി ആര് മുൻകയ്യെടുക്കും?
ഹിന്ദുവിന്റേയും അമ്പലങ്ങളുടേയും മൊത്തക്കരാറുകാർ അമ്പലങ്ങളിൽ സ്വർണക്കൊടിമരവും ആനയെഴുന്നള്ളത്തും വെടിക്കെട്ട് സ്ഫോടനങ്ങളും നടത്തുന്ന തിരക്കിലാണിനിയും അഭിരമിക്കുക….തിരിച്ചറിഞ്ഞുകൊള്ളുക….കൂട്ടമായി ചത്തൊടുങ്ങുംവരെ ഒരു പാർടിയും സമൂഹവും നിങ്ങളേത്തേടിയെത്തില്ല..ഒരുലക്ഷം കലാപ്രവർത്തകർക്കായി രണ്ടുലക്ഷം കലാസംഘടനകളാണ് പ്രവർത്തിക്കുന്നത്…ദിശാബോധം നഷ്ടപ്പെട്ടും അനാഥരാക്കപ്പെട്ടും അവഹേളിക്കപ്പെട്ടും നട്ടം തിരിയാതെ ഇനിയെങ്കിലും വഞ്ചകരെ തിരിച്ചറിയുക….
നാസിക് ഡോളുകാർക്കും ചിങ്കാരിമേളക്കാർക്കും കിട്ടുന്ന മാന്യതപോലും ലഭിക്കാത്തവിധം കേരളീയ പുരാതനകലോപാസകർ മാറിയതിനു പിന്നിൽ സ്വന്തം സമീപനവൈകല്യങ്ങളും അനൈക്യവും സംഘബോധക്കുറവും തന്നെയായിരുന്നോ അതോ ദൈവമുൾപ്പെടെ പലരേയും വിശ്വസിച്ച് വഞ്ചിക്കപ്പെടുകയായിരുന്നോ എന്ന് ആവുന്നത്ര ഗൗരവത്തിൽ ചർച്ച ചെയ്തുകൊള്ളുക..രക്ഷപ്പെടണമെന്നാഗ്രഹമുണ്ടെങ്കിൽ….. ഒപ്പം ദുരിതജീവിതങ്ങളേറെയുള്ള കേരളത്തിൽ നിരന്തരം ഒട്ടും പ്രസക്തമല്ലാത്ത വിഷയങ്ങൾക്ക് കോടികൾ ധൂർത്തടിക്കപ്പെടുന്നതു കാണുന്നവരുടെ കണ്ണീരിനു , ഭാവിയിൽ ആരായിരിക്കും കണക്കു പറയുകയെന്നും….
കേരളീയ കലാപ്രവര്ത്തകര് കൂട്ട ആത്മഹത്യ ചെയ്യണോ ???അത്യധികം ദാരിദ്ര്യമനുഭവിച്ച് മരിച്ചുപോയ സാംസ്കാരിക നായകനും…
Posted by Njeralathu Harigovindan on Friday, January 15, 2021
Comments