ന്യൂഡൽഹി: കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ച ആരോഗ്യ പ്രവർത്തകർക്കുള്ള ആദരാഞ്ജലിയാണ് പ്രതിരോധ വാക്സിനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വർഷത്തിനിടെ രാജ്യം ഏറെ കാര്യങ്ങൾ പഠിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വാക്സിനേഷൻ ഡ്രൈവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയോർത്ത് അദ്ദേഹം വികാരാധീനനാകുകയും ചെയ്തു.
കൊറോണ പ്രതിരോധത്തിൽ ജീവത്യാഗം ചെയ്തവർക്കുള്ള ആദരാഞ്ജലിയാണ് വാക്സിനേഷൻ. ലോകം ഒരിക്കലും പ്രതീക്ഷിക്കാത്ത മഹാമാരിയാണ് ഉണ്ടായത്. ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ ജീവൻ ബലി നൽകി. മരിച്ചവരുടെ അന്ത്യ കർമ്മം പോലും യഥാവിധി നടത്താനായില്ല. കൊറോണ ആളുകളെ അവരുടെ കുടുംബങ്ങളിൽ നിന്നും അകറ്റി നിർത്തി. കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മയിൽ നിന്നും അകന്നു കഴിയേണ്ടി വന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രായാധിക്യമുള്ള തങ്ങളുടെ ബന്ധുക്കളെ കാണാൻ ജനങ്ങൾക്ക് കഴിഞ്ഞില്ല. വീട്ടിൽ പോലും പോകാതെ ആരോഗ്യ പ്രവർത്തകർ ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി പ്രവർത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിൻ എപ്പോൾ ലഭ്യമാകുമെന്നായിരുന്നു എല്ലാവരും ചോദിച്ചു കൊണ്ടിരുന്നത്. അത് ഇപ്പോൾ ലഭ്യമായിരിക്കുന്നു. സാധാരണയായി ഒരു വാക്സിൻ വികസിപ്പിക്കാൻ വർഷങ്ങൾ ആവശ്യമാണ്. എന്നാൽ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ രണ്ട് മെയ്ഡ് ഇൻ ഇന്ത്യാ വാക്സിനുകൾ തയ്യാറായി കഴിഞ്ഞു. മറ്റ് വാക്സിനുകളുടെ വികസന പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments