ബെംഗളൂരു : ബെംഗളൂരു കലാപത്തിൽ അറസ്റ്റിലായ പ്രതികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനകൾ നടത്തുന്ന പ്രതിഷേധത്തെ ശക്തമായി വിമർശിച്ച് ബിജെപി എംപി ശോഭ കരന്തലജെ. കലാപം സൃഷ്ടിച്ചവർക്ക് കൂട്ടുനിൽക്കുന്ന മുസ്ലീം സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കണം.കുറ്റവാളികളോട് കരുണ കാണിക്കുന്നത് ശിക്ഷാർഹമാണ്. രാജ്യത്തെ നിയമങ്ങളെ നിന്ദിക്കുന്ന ഇത്തരം ജിഹാദികൾ ബെംഗളൂരുവിനെ ‘രാവണരാജ്യം’ ആക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ഇവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും കരന്തലജെ പറഞ്ഞു.
ബെംഗളൂരുവിൽ കലാപം ഉണ്ടാക്കിയ മുഖ്യപ്രതികളെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായാണ് മുസ്ലീം സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്. 28 മുസ്ലീം സംഘടനകളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.
ഡിജെ ഹള്ളിയിലും കെജി ഹള്ളിയിലും പ്രതിഷേധം സൃഷ്ടിക്കുകയും നഗരം അഗ്നിക്കിരയാക്കുകയും ചെയ്തവർക്ക് നിയമപ്രകാരം തക്കതായ ശിക്ഷ ലഭിക്കണം. ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കാതെയാണ് മുസ്ലീം സംഘടനകൾ പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്നതന്നും ശോഭ കരന്തലജെ ചൂണ്ടിക്കാട്ടി.
ശോഭ കരന്തലജെയുടെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി വക്താവ് എസ് പ്രകാശും രംഗത്തെത്തി. സമൂഹത്തിൽ ക്രമസമാധാനം നിലനിർത്തുകയും ഇത്തരം സംഘർഷങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കുകയും ചെയ്യാതെ മുസ്ലീം സംഘടനകൾ പ്രതിഷേധക്കാർക്ക് കൂട്ടുനിൽക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ബെംഗളൂരിവിലെ വിവിധ ഭാഗങ്ങളിലായി കലാപം നടന്നത്. കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവിന്റെ മതവിദ്വേഷ സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലിയാണ് ബെംഗളൂരുവിൽ കലാപം ആരംഭിച്ചത്.
ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്‌റ്റേഷനുകൾ വളഞ്ഞ് പ്രതിഷേധക്കാർ സംഘർഷം സൃഷ്ടിക്കുകയായിരുന്നു. സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെടുകയും അറുപതോളം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 415 പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കോൺഗ്രസ് നേതാവ് ആർ സമ്പത്ത് രാജിനെയും അബ്ദുൾ റക്കീബ് സാക്കിറിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Comments