തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ഗുരുതര ആരോപണവുമായി എംഡി ബിജു പ്രഭാകർ. ജീവനക്കാർ പലവിധത്തിൽ തട്ടിപ്പ് നടത്തി കെഎസ്ആർടിസിയെ നഷ്ടത്തിലാക്കുകയാണെന്ന് ബിജു പ്രഭാകർ ആരോപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
വലിയ പ്രതിസന്ധിയാണ് കെഎസ്ആർടിസി നേരിടുന്നത്. ഈ പ്രതിസന്ധികൾ മറികടക്കുന്നതിനായി നടത്തിയ പഠനത്തിലാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച്ച കണ്ടെത്തിയത്. വലിയ ശമ്പളം പറ്റി ജീവനക്കാർ മറ്റ് ജോലികളിൽ ഏർപ്പെടുകയാണ്. പലരും ഇഞ്ചിയും കാപ്പിയും കൃഷി ചെയ്യുകയും ചിലർ ട്യൂഷനെടുക്കുകയും ചെയ്യുന്നു. പല ഡിപ്പോകളിലും എംപാനൽ ജീവനക്കാരാണ് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത്. ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനിൽ കൃത്രിമം കാണിച്ചും ചിലർ പണം തട്ടിയെടുക്കുന്നുണ്ട്. വർക്ക് ഷോപ്പിൽ സാധനങ്ങൾ വാങ്ങുന്നതിലും ക്രമക്കേടുണ്ട്. ദീർഘ ദൂര സ്വകാര്യ ബസുകളെ സഹായിക്കുന്നതിനായി ഒരു വിഭാഗം ജീവനക്കാർ ശ്രമിക്കുന്നു. പല ജനപ്രതിനിധികളും തങ്ങളുടെ മണ്ഡലത്തിൽ വണ്ടികൾ സ്വന്തം ക്രെഡിറ്റിന് വേണ്ടി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
2012-15 കാലയളവിൽ 100 കോടിയോളം രൂപ കെഎസ്ആർടിസിയിൽ നിന്നും കാണാതായി. സംഭവത്തിൽ അന്ന് അക്കൗണ്ട്സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോക്സോ കേസിൽ റിമാൻഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരിച്ചെടുത്ത വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി എം ഷറഫിനെതിരെയും നടപടി സ്വീകരിക്കും. നിലവിൽ 7000 ത്തിലേറെ ജീവനക്കാരാണ് കെഎസ്ആർടിസിയിൽ അധികമായി ഉള്ളത്. ഘട്ടം ഘട്ടമായി മൂന്നോ നാലോ വർഷം കൊണ്ട് ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Comments