ന്യൂഡൽഹി: കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ പോരാടുന്നതിനായി ഇന്ത്യയിൽ നിന്നും പ്രതിരോധ വാക്സിൻ ഇറക്കുമതി ചെയ്യുമെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ലോടേയ് ഷെറിംഗ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തേയും സഹകരണത്തേയും കുറിച്ചുള്ള സ്മരണകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഡൽഹിയിൽ നിന്നും കൊറോണ വാക്സിനുകൾ സൗജന്യമായി ലഭിക്കുമെന്ന് ലോടേയ് ഷെറിംഗ് പറഞ്ഞു. കൊറോണ വാക്സിൻ വാങ്ങുന്നതിനായി 6 മില്യൺ ഡോളറാണ് ഭൂട്ടാൻ ചെലവഴിക്കേണ്ടി വരിക. ഇത് കണക്കിലെടുത്താണ് ഇന്ത്യയുമായി സഹകരിച്ച് വാക്സിൻ വാങ്ങാൻ ഭൂട്ടാൻ തീരുമാനിച്ചത്. ഭൂട്ടാനിലെ എല്ലാവർക്കും വാക്സിനേഷൻ നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ ഗവൺമെന്റിനെ അറിയിച്ചെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
വാക്സിനുകൾ സൗജന്യമായി നൽകുമെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നംഗ്യേൽ വാങ്ചുക് വിദേശത്തുള്ള എല്ലാ ഭൂട്ടാനീസ് പൗരന്മാർക്കും വാക്സിൻ ലഭ്യമാക്കണമെന്ന് അറിയിച്ചിരുന്നതായാണ് ഭൂട്ടാനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എംബസികളുടെ സേവനം ഇതിനായി ഉപയോഗിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.
നേപ്പാൾ സർക്കാർ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവീഷീൽഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് ഭൂട്ടാന്റെ തീരുമാനം.
Comments