ബംഗളൂരു: ബംഗളൂരു മയക്കുമരുന്നു വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ്. വീഡിയോ കോൺഫറൻസിലൂടെയാണ് ബിനീഷ് കോടിയേരി കോടതി നടപടികളിൽ പങ്കെടുത്തത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ബിനീഷിനെ കോടതിയ്ക്ക് മുൻപാകെ ഹാജരാക്കിയത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. ഡിസംബർ 22 നാണ് ബിനീഷിനെ നാലാം പ്രതിയാക്കി ഇഡി ബെംഗളൂരു പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം തുടങ്ങിയ ഇഡി ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. അനൂപ് മുഹമ്മദിനെ ബിനാമിയാക്കി കമ്പനികൾ തുടങ്ങിയത് ബിനീഷാണെന്നും എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു.
കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചേർത്താണ് എൻഫോഴ്സ്മെന്റ് ബിനീഷ് കോടിയേരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിനീഷ് മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്നതായും മയക്കുമരുന്ന് ഉപയോഗിച്ചതായുമുള്ള മൊഴിയെ തുടർന്ന് നവംബർ 17 ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. അതേസമയം കേസിൽ എൻസിബി ഇതുവരെ ബിനീഷിനെ പ്രതിയാക്കിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ബിനീഷിനു ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നുമാണ് എൻസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
Comments