ന്യൂഡൽഹി: ബാങ്കുകളെ കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ വിജയ് മല്യയെ യുകെയിൽ നിന്ന് നാടുകടത്തി ഇന്ത്യയിലെത്തിക്കാൻ ഊർജ്ജിതമായി ശ്രമിക്കുന്നുണ്ടെന്ന് സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിഷയം യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായി ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെ ഈ മാസം ഇക്കാര്യം യുകെ ആഭ്യന്തര വകുപ്പിലെ സ്ഥിരം അണ്ടർ സെക്രട്ടറിയുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ചർച്ച ചെയ്തിരുന്നതായി സർക്കാർ വ്യക്തമാക്കി. എന്നാൽ പതിവ് നിയമനൂലാമാലകൾ തന്നെയാണ് യുകെ ചൂണ്ടിക്കാട്ടുന്നതെന്നും സർക്കാർ വിശദീകരിച്ചു.
യുകെയുടെ ഉന്നത രാഷ്‌ട്രീയ നേതൃത്വവുമായി വിഷയത്തിൽ ചർച്ച നടത്തുന്നുണ്ട്. എന്നാൽ നാടുകടത്തൽ നടപടികൾ രഹസ്യ സ്വഭാവത്തിലായതിനാൽ തന്നെ വിവരങ്ങൾ പങ്കുവെയ്‌ക്കരുതെന്ന നിലപാടാണ് യുകെ സർക്കാരിനെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലും യുകെ ആഭ്യന്തര സെക്രട്ടറി പ്രിതി പട്ടേലുമായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിഷയം ചർച്ച ചെയ്തിരുന്നു. യുകെയിലെ നിയമമനുസരിച്ച് ഒരാളെ നാടുകടത്തുന്നതിന് മുൻപ് നിയമപരമായ ഒട്ടേറെ നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. അത്തരം വിഷയങ്ങൾ പരിഹരിച്ചില്ലെങ്കിൽ നടപടിക്രമങ്ങൾ പൂർത്തിയായതായി കരുതാനാവില്ല. ഇതാണ് യുകെ നൽകിയിരിക്കുന്ന മറുപടിയെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
ജസ്റ്റീസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സർക്കാർ വിശദീകരണം കേട്ട കോടതി കേസ് മാർച്ച് 15 ലേക്ക് മാറ്റി. താൻ കുറ്റക്കാരനാണെന്നും കോടതിയലക്ഷ്യം നടത്തിയ ആളാണെന്നുമുളള ഉത്തരവ് പുനപ്പരിശോധിക്കണമെന്ന മല്യയുടെ ആവശ്യം ആഗസ്റ്റ് 31 ന് കോടതി തളളിയിരുന്നു.
Comments