കൊൽക്കത്ത : നന്ദിഗ്രാമിൽ നിന്ന് മത്സരിക്കുമെന്ന് മമത പ്രഖ്യാപിച്ചതിന് പിന്നാലെ മമതയുടെ ദുർഭരണത്തെ തറപറ്റിക്കുമെന്നറിയിച്ച് സുവേന്ദു അധികാരി. അധികാരിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമായ നന്ദിഗ്രാമിൽ നിന്ന് മത്സരിക്കുമെന്നാണ് മമത കഴിഞ്ഞ ദിവസം അറിയിച്ചത്. തുടർന്നാണ് മമതയോട് തോൽക്കാൻ തയ്യാറിയിക്കോളുവെന്ന് അധികാരി മുന്നറിയിപ്പ് നൽകിയത്.
മുൻ മുഖ്യമന്ത്രി എന്ന് രേഖപ്പെടുത്തിയിട്ടുള്ള ലെറ്റർ പാഡ് തയ്യാറാക്കിവെച്ചോളു എന്ന് അധികാരി പറഞ്ഞു. മെഡിനിപൂരിലെ കെജൂരിയിൽ നടന്ന റാലിക്കിടെയാണ് അദ്ദേഹം മമതയ്ക്ക് മുന്നറിയിപ്പ് നൽകിയത്. നന്ദിഗ്രാമിൽ എതിർ കക്ഷിയായി മത്സരിക്കുന്ന മമതയെ അരലക്ഷം വോട്ടിന് തോൽപ്പിക്കുമെന്ന് അധികാരി പറഞ്ഞിരുന്നു. ഇല്ലെങ്കിൽ രാഷ്ട്രീയം വിടുമെന്നായിരുന്നു വെല്ലുവിളി.
നന്ദിഗ്രാമിൽ മമത രാഷ്ട്രീയ ആവശ്യങ്ങൾക്ക് മാത്രമാണ് എത്തിയിരുന്നത്. ഇനി ഇത് ആവർത്തിക്കുകയോ ജനങ്ങളുടെ വികാരത്തെ തൊട്ടുകളിക്കുകയോ ചെയ്യാൻ സാധിക്കില്ലെന്നും അധികാരി പറഞ്ഞിരുന്നു.
അടുത്ത നിയമസഭാ തെരഞ്ഞൈടുപ്പ് ബംഗാളിലെ ചരിത്രത്തെ തന്നെ മാറ്റി മറിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിൽ പാർട്ടിക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്. ഇത് ബിജെപിയ്ക്ക് പ്രതീക്ഷ നൽകിയിരിക്കുകയാണ്. അതേസമയം മുതിർന്ന് നേതാക്കളുടെ രാജി തൃണമൂലിനെ ആശങ്കയിലാക്കിയിരിക്കുകയാണ്.
Comments