യു.എ.ഇയിൽ കൊറോണ പ്രതിരോധ വാക്സിനെടുക്കാവുന്ന കുറഞ്ഞ പ്രായം 16 വയസായി കുറച്ചതായി ആരോഗ്യ രോഗ പ്രതിരോധ മന്ത്രലയം അറിയിച്ചു. ഇതുവരെ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് വാക്സിനെടുക്കാൻ അനുമതിയുണ്ടായിരുന്നത്. ഏപ്രിലോടെ യു.എ.ഇയിലെ 50 ശതമാനം പേർക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പിന്റെ കീഴിൽ നടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,743 പേരാണ് വാക്സിനെടുത്തത്. ഇതോടെ യു.എ.ഇയിൽ ഇതുവരെ വാക്സിനെടുത്തവരുടെ എണ്ണം 19,71,521 ആയി. വാക്സിനേഷന് അനുമതിയുള്ളവരുടെ കുറഞ്ഞ പ്രായം 16 ആക്കിയതോടെ വരും ദിവസങ്ങളിൽ കൂടുതൽപ്പേർ പട്ടികയിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ ജീവനക്കാർക്കും കരാർ ജോലിക്കാർക്കും ഏഴ് ദിവസം കൂടുമ്പോൾ പി.സി.ആർ പരിശോധന നിർബന്ധമാക്കിയതായി മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ മുഴുവൻ സമയ ജീവനക്കാർക്കും ഇത് ബാധകമാണ്. വാക്സിൻ രണ്ടുഡോസും എടുത്തവരെ മാത്രമാണ് ഇതിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ദുബായിൽ സിനോഫാം, ഫൈസർ-ബയോ എൻടെക് വാക്സിനുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. അബുദാബിയിൽ അൽ ഐൻ കേന്ദ്രീകരിച്ച് സ്പുട്നിക് രണ്ടാം ഘട്ട പരീക്ഷണം നടന്നുവരികയാണ്. ദുബായിൽ 120 കേന്ദ്രങ്ങളിലാണ് വാക്സിൻ നൽകുന്നത്. ഷാർജയിൽ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി പുറത്തിറക്കിയ സർക്കുലർ പ്രകാരം അധ്യാപക, അനധ്യാപക ജീവനക്കാർ 14 ദിവസത്തെ ഇടവേളകളിൽ പി.സി.ആർ പരിശോധന നടത്തണം.
Comments