ന്യൂഡൽഹി : 32 വർഷങ്ങൾക്ക് ശേഷം തങ്ങൾക്ക് നേരെ നടന്ന ക്രൂരതകൾക്കെതിരെ നിയമ നടപടിയാവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റുകൾ. 1989-90 കളിലായി നടന്ന വംശഹത്യയിൽ നടപടിവേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് കശ്മീരി പണ്ഡിറ്റുകൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
വംശഹത്യയുടെ 32ാം വാർഷികം ആചരിക്കുമ്പോഴാണ് കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി കശ്മീരി പണ്ഡിറ്റുകൾ രംഗത്ത് എത്തിയിരിക്കുന്നത്.
വരും വർഷങ്ങളിൽ എല്ലാ ജനുവരി പത്തൊൻപതും കൂട്ടക്കൊല ദിനമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് വംശഹത്യയെക്കുറിച്ചുള്ള അന്വേഷണത്തിന് അനുയോജ്യമായതാണെന്നും കശ്മീരി പണ്ഡിറ്റുകൾ അഭിപ്രായപ്പെടുന്നു.
2017 ൽ സമാന ആവശ്യം ഉന്നയിച്ച് കശ്മീരി പണ്ഡിറ്റുകൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാർ ഹർജി തള്ളുകയായിരുന്നു. 27 വർഷം മുൻപുള്ള സംഭവം അന്വേഷിക്കുകയെന്ന കാര്യം ഒട്ടും പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം കോടതി നിഷേധിച്ചത്. എന്നാൽ പിന്നീട് അതേ വർഷം തന്നെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിരുന്നു.
36 വർഷങ്ങൾക്ക് മുൻപുണ്ടായ സിഖ് വിരുദ്ധ കലാപം അന്വേഷിക്കാൻ ഉത്തരവിടാമെങ്കിൽ ഈ ആവശ്യവും കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കശ്മീരി പണ്ഡിറ്റായ അമിത് റെയ്ന അഭിപ്രായപ്പെട്ടു. അധികം വൈകാതെ സംഭവത്തിൽ കോടതി വിശദമായ വാദം കേൾക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. 1990 ൽ നടന്ന വ്യോമസേന ഉദ്യോഗസ്ഥരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസും, റുബിയ സയീദിന്റെ തിരോധാനവും അന്വേഷിക്കാനുള്ള ഉത്തരവ് കോടതിയെ ഓർമ്മിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments