തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി താക്കീതിലൊതുക്കി ധനവകുപ്പ്. ട്രഷറി ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് പേരിന് മാത്രം ധനവകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. വഞ്ചിയൂർ ട്രഷറിയിൽ നിന്നും 2.73 കോടി രൂപ തട്ടിച്ച കേസിലാണ് ഉദ്യോഗസ്ഥർക്ക് താക്കീത് നൽകിയത്.
കേസിൽ ട്രഷറി ഡയറക്ടർ എ എം ജാഫറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച്ചയുണ്ടായതായാണ് ധനവകുപ്പ് അന്വേഷണത്തിനായി നിയോഗിച്ച സമിതി കണ്ടെത്തിയിരിക്കുന്നത്. ഡയറക്ടർക്ക് മേൽനോട്ട കുറവുണ്ടായെന്നും തട്ടിപ്പിനെ കുറിച്ച് സർക്കാരിനേയും പോലീസിനേയും കൃത്യസമയത്ത് അറിയിച്ചില്ലെന്നും സമിതി കണ്ടെത്തി. ജീവനക്കാരുടെ പ്രവർത്തികൾ ഏകോപിപ്പിക്കുന്നതിലും ഡയറക്ടർക്ക് വീഴ്ച്ച സംഭവിച്ചു. ഇത്രത്തോളം ഗുരുതര പിഴവുകൾ വരുത്തിയ ഡയറക്ടർക്ക് വെറും താക്കീത് മാത്രമാണ് ധനവകുപ്പ് നൽകിയിരിക്കുന്നത്. മറ്റൊരു നടപടിയും ഡയറക്ടർക്കെതിരെ സ്വീകരിച്ചിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് മറ്റ് ഉദ്യോഗസ്ഥർക്കും താക്കീത് മാത്രമാണ് നൽകിയിരിക്കുന്നത്. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ മുതൽ ചീഫ് കോർഡിനേറ്റർ വരെയുള്ളവർക്കാണ് താക്കീത് നൽകിയിരിക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്വേഡ് മാറ്റിയില്ലെന്നും മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയില്ലെന്നുമാണ് സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെ വീഴ്ച്ച. ചീഫ് കോർഡിനേറ്റർക്കും മേൽനോട്ട വീഴ്ച്ചയുണ്ടായെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നാണ് താക്കീത്.
ട്രഷറി സിസ്റ്റത്തിന്റെ തന്നെ സമ്പൂർണ്ണ വീഴ്ച്ചയാണ് ഇത്തരമൊരു തട്ടിപ്പിന് കാരണമായതെന്നാണ് സമിതി കണ്ടെത്തിയിരിക്കുന്നതെങ്കിലും ഒരു ഉദ്യോഗസ്ഥനെ മാത്രമാണ് സംഭവവുമായി ബന്ധപ്പെട്ട് സർവ്വീസിൽ നിന്നും പിരിച്ചു വിട്ടിരിക്കുന്നത്. കേസിലെ പ്രതിയായ ബിജുലാലിനെയാണ് ധനവകുപ്പ് പിരിച്ചു വിട്ടത്. സബ്ട്രഷറി ഓഫീസർ സ്ഥാനത്ത് നിന്നും വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്വേർഡ് ഉപയോഗിച്ച് ബിജുലാൽ തന്റേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
Comments