ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരുമായി ചർച്ച നടത്താൻ സുപ്രീംകോടതി നിയോഗിച്ച സമിതി വ്യാഴാഴ്ച പ്രതിഷേധക്കാരുമായി ചർച്ച നടത്തും. സമിതിയംഗം അനിൽ ഘാൻവത് ആണ് ഇക്കാര്യം അറിയിച്ചത്. പ്രതിഷേധം ചെയ്യുന്നവരെ ചർച്ചയ്ക്ക് സമ്മതിപ്പിക്കുകയെന്നതാണ് സമിതിക്ക് മുൻപിലുളള ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സർക്കാരുമായി നേരിട്ട് മാത്രമേ ചർച്ച നടത്തൂവെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.
കൂടിക്കാഴ്ച്ച നടത്താൻ താത്പര്യമുള്ളവരുമായി നേരിട്ടും എത്താൻ കഴിയാത്തവരുമായി വീഡിയോ കോൺഫറൻസിലൂടെയും ചർച്ച നടത്തും. തങ്ങളോട് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ സർക്കാരിനേയും ചർച്ചയിലേക്ക് സ്വാഗതം ചെയ്യും. പ്രതിഷേധക്കാരെ ചർച്ചയിൽ പങ്കെടുപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്നും അനിൽ ഗാൻവത് പറഞ്ഞു.
വിഷയത്തിൽ നിഷ്പക്ഷത പാലിക്കുമെന്നും പ്രതിസന്ധിയ്ക്ക് പരിഹാരം കാണുമെന്നും സമിതിയിലെ മറ്റ് അംഗങ്ങൾ വ്യക്തമാക്കി. ന്യായമായി പ്രവർത്തിക്കും. വിഷയത്തിൽ തങ്ങളുടെ കാഴ്ച്ചപ്പാടുകളൊന്നും പറയില്ല. പ്രതിഷേധക്കാരുടെ അഭിപ്രായങ്ങൾ സമിതിയ്ക്ക് മുൻപാകെ പങ്കുവെയ്ക്കുകയാണെങ്കിൽ അവ സുപ്രീംകോടതിയ്ക്ക് മുൻപാകെ ഹാജരാക്കും. കർഷക നിയമങ്ങളെ എതിർക്കുന്നവരുമായും പിന്തുണയ്ക്കുന്നവരുമായും ചർച്ച നടത്തും. ഇന്ന് ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ജനുവരി 12 നാണ് സുപ്രീം കോടതി കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരുമായി ചർച്ച നടത്താനായി പ്രത്യേക സമിതിയെ നിയോഗിച്ചത്. രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി സമിതിയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
Comments