വാഷിംഗ്ടൺ: അമേരിക്കയുടെ ഭരണരംഗത്ത് സമ്പൂർണ്ണപൊളിച്ചെഴുത്തിനൊരുങ്ങി പ്രസിഡന്റ് ജോ ബൈഡൻ. ഇന്നലെ ഇന്ത്യൻ സമയം അർദ്ധരാത്രിയോടെയാണ് ഔദ്യോഗിക ചുമതല ഏറ്റെടുത്തത്. അമേരിക്കയുടെ 46-ാമത് പ്രസിഡന്റാണ് ഒബാമയുടെ കാലത്തെ വൈസ് പ്രസിഡന്റായി ഏറെ പരിചയ സമ്പന്നനായ ഡെമോക്രാറ്റ് നേതാവ്.
ട്രംപ് എടുത്ത നിരവധി മുൻ തീരുമാനങ്ങൾ പുന:പ്പരിശോധിക്കാനൊരുങ്ങുകയാണ് ബൈഡൻ. ഭരണപരമായ പതിനഞ്ച് തീരുമാനങ്ങളിൽ ബൈഡൻ ഇന്നലെ തന്നെ ഒപ്പുവെച്ചുകഴിഞ്ഞു. കൊറോണ പ്രതിരോധം ശക്തമാക്കാൻ ആരോഗ്യവകുപ്പിലുണ്ടാക്കുന്ന മാറ്റങ്ങളാണ് സുപ്രധാനമായ തീരുമാനം. കറുത്തവർഗ്ഗക്കാരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളും ബൈഡൻ ഉടൻ പ്രഖ്യാപിക്കും.
അമേരിക്കയുടെ ആഗോള സാന്നിദ്ധ്യം ഉറപ്പുവരുത്താനും ലോകരാജ്യങ്ങൾക്ക് സഹായമായി പ്രവർത്തിക്കാനുമുള്ള എല്ലാ മേഖലയിലും മാറ്റങ്ങളുണ്ടാകുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ പറയുന്നത്. കൊറോണ കാലത്ത് ഏറെ വിവാദമായ ട്രംപിന്റെ തീരുമാനം ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറുക എന്നതായിരുന്നു. ഇന്ന് തന്നെ ആ തീരുമാനം തിരുത്തുമെന്നാണറിവ്. ഒപ്പം പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയതും തിരുത്താൻ തീരുമാനിച്ചു.
Comments