കൊൽക്കത്ത: ബംഗാളിൽ ബിഎസ്എഫിനെ ഉപയോഗിച്ച് ബിജെപി വോട്ട് പിടിക്കുന്നുവെന്ന തൃണമൂൽ മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി ബിഎസ്എഫ്. രാഷ്‌ട്രീയത്തിന് അതീതമാണ് അതിർത്തി രക്ഷാ സേനയെന്ന് ബി എസ് എഫ് വൃത്തങ്ങൾ പ്രതികരിച്ചു.
തൃണമൂൽ കോൺഗ്രസ് നേതാവായ ഫിർഹാദ് ഹക്കീമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ ബിജെപി നേതാക്കൾ ബിഎസ്എഫിനെ ഉപയോഗപ്പെടുത്തുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും തൃണമൂൽ സംഘം പരാതി നൽകിയിരുന്നു.
ബിജെപി നേതൃത്വം അതിർത്തി പ്രദേശത്തെ ഗ്രാമങ്ങളിലേക്ക് ബിഎസ്എഫ് ഉദ്യോഗസ്ഥരെ അയച്ച് ബിജെപിയ്‌ക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നാണ് തൃണമൂലിന്റെ ആരോപണം. ഇതിനെതിരെയാണ് ബിഎസ്എഫ് മറുപടി നൽകിയിരിക്കുന്നത്.
അങ്ങേയറ്റം പ്രഫഷണലായ അതിർത്തി രക്ഷാസേനയാണ് ബിഎസ്എഫ്. കഴിഞ്ഞ കാലത്തും ഇപ്പോഴും അങ്ങനെയാണ്. പൂർണമായ ആത്മാർത്ഥതയോടെയും അർപ്പണ ബോധത്തോടെയുമാണ് രാജ്യാന്തര അതിർത്തികൾ ബിഎസ്എഫ് കാക്കുന്നത്. നിയമവിരുദ്ധ നുഴഞ്ഞുകയറ്റവും കളളക്കടത്തുമൊക്കെ കൃത്യമായി പരിശോധിക്കുന്നതും ഇത്തരം ക്രിമിനലുകളെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങളെയും ബിഎസ്എഫ് ഓർമ്മിപ്പിച്ചു
Comments