ഇസ്ലാമാബാദ് : രാജ്യത്തെ ജനങ്ങൾക്ക് കൊറോണ വാക്സിൻ ലഭ്യമാക്കാനായി സാദ്ധ്യമാവുന്നതെല്ലാം ചെയ്യുകയാണ് ലോക രാജ്യങ്ങളുടെ തലവന്മാർ. ലോകത്തെ വാക്സിൻ കേന്ദ്രമെന്ന് അറിയപ്പെടുന്ന ഇന്ത്യയുമായി നേരത്തെ തന്നെ കരാറൊപ്പിടുന്നതിൽ ബംഗ്ലാദേശും നേപ്പാളുമുൾപ്പെടെയുള്ള ലോക രാജ്യങ്ങൾ പ്രത്യേകം ശ്രദ്ധ വച്ചിരുന്നു. വാക്സിൻ മൈത്രിയുടെ ഭാഗമായി പല അയൽ രാജ്യങ്ങൾക്കും ഇന്ത്യ സൗജന്യമായി വാക്സിൻ കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ചൈനയ്ക്കൊപ്പം നിലയുറപ്പിച്ച പാകിസ്താനാകാട്ടെ വാക്സിൻ ലഭ്യമാകാതെ പരുങ്ങലിലാണ്. സ്വന്തമായി വാക്സിൻ നിർമ്മാണ കേന്ദ്രങ്ങളില്ലെന്നതോ പോട്ടെ മുൻകൂട്ടിക്കണ്ട് അയൽ രാജ്യങ്ങളിൽ നിന്നോ വിദേശ രാജ്യങ്ങളിൽ നിന്നോ വാക്സിൻ വാങ്ങാനുള്ള ഒരു നടപടിയും പാകിസ്താൻ തുടങ്ങിവച്ചിരുന്നില്ല. കൊവിഷീൽഡും ചൈന വാക്സിനുമാണ് പാകിസ്താനിൽ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്. കൊവിഷീൽഡ് ഏറ്റവും കൂടുതൽ ഡോസ് ഉത്പാദിപ്പിക്കുന്ന ഇന്ത്യയുമായി ഒരു ചർച്ചയും പാകിസ്താൻ നടത്തിയില്ല. ചൈനയാകട്ടെ സ്വന്തം വാക്സിൻ നൽകാമെന്നതിനേപ്പറ്റി ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.
ബംഗ്ലാദേശ് നേരത്തെ തന്നെ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പിട്ടിരുന്നു. ഇന്ത്യയുടെ സൗഹൃദത്തിന്റെ ഭാഗമായി സൗജന്യമായി നൽകുന്ന വാക്സിനും ബംഗ്ലാദേശിനെ സഹായിക്കും. ഭൂട്ടാനും നേപ്പാളിനും മൗറീഷ്യസിനും സീഷെൽസിനുമെല്ലാം ഇന്ത്യ സൗജന്യമായി വാക്സിൻ നൽകുന്നുണ്ട്. നേപ്പാളിനും ഇന്ത്യ വാക്സിൻ നൽകി. എന്നാൽ ഇന്ത്യയുമായി മോശം ബന്ധമുള്ളതിനാൽ പാകിസ്താന് ഇന്ത്യയെ സമീപിക്കാൻ കഴിഞ്ഞില്ല.പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി നല്ല ബന്ധമാണ് തങ്ങൾക്കുള്ളതെന്നും ആവശ്യം വന്നാൽ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുമെന്നും പാകിസ്താൻ പറയുന്നു. എന്നാൽ ഇന്ത്യയ്ക്കാവശ്യമുള്ളത് നൽകിയതിനു ശേഷമേ മറ്റുള്ളവർക്ക് നൽകാൻ കഴിയൂ എന്ന നിലപാടിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് .
Comments