കൊച്ചി: കിഫ്ബി ക്രമക്കേടിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കിഫ്ബി പണമിടപാടുകളുടെ രേഖകൾ ഇഡി പരിശോധിക്കുകയാണ്. കിഫ്ബി സ്റ്റാറ്റിയൂട്ടറി ബോഡിയെന്ന് സർക്കാർ തന്നെ സമ്മതിക്കുന്ന രേഖകൾ ജനം ടിവിയ്ക്ക് ലഭിച്ചു.
കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറിലാണ് എൻഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചത്. കിഫ്ബിയ്ക്ക് കടമെടുത്തതിലൂടെ സർക്കാരിന് 3,100 കോടി രൂപയുടെ ബാധ്യതയുണ്ടായെന്ന സി ആന്റ് എജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണത്തിന് ശേഷം കിഫ്ബിയുടെ പദ്ധതി വിവരങ്ങളും പണമിടപാടുകളുടെ വിശദാംശങ്ങളുമാണ് ഇഡി ഇപ്പോൾ പരിശോധിക്കുന്നത്.
ഇതിനിടെ സംസ്ഥാന സർക്കാരിന്റെ തന്നെ വിവിധ വിജ്ഞാപനങ്ങളിലും രേഖകളിലും കിഫ്ബി സ്റ്റാറ്റിയൂട്ടറി ബോഡി തന്നെയെന്ന് വ്യക്തമായി രേഖപ്പെടുത്തിയതിന്റെ വിവരങ്ങളും പുറത്തു വരികയാണ്. കിഫ്ബി ഫണ്ട് ശേഖരണത്തിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ പരസ്യ ലംഘനം നടന്നിട്ടുണ്ടെന്ന് തന്നെയാണ് ഇഡിയുടെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
സർക്കാർ സഞ്ചിത നിധിയാണ് കിഫ്ബിക്കുള്ള ലോണുകളുടെ ഗ്യാരണ്ടിയായി നൽകിയിട്ടുള്ളത്. മസാല ബോണ്ടിന് വേണ്ടി ആരൊക്കെ പണം നിക്ഷേപിച്ചു, ഈ നിക്ഷേപങ്ങളുടെ പൂർണ വിവരങ്ങൾ എന്നിവയും ഇഡി അന്വേഷിക്കുന്നുണ്ട്. കിഫ്ബിക്കെതിരായ ആക്ഷേപങ്ങളെ വികസന പദ്ധതികൾ അട്ടിമറിക്കാനെന്ന വാദമുയർത്തി മറുപടി നൽകുന്ന സംസ്ഥാന സർക്കാരിന് ഇഡിക്ക് മുന്നിലും വിശദമായ മറുപടികൾ നൽകേണ്ടി വരും.
നിയമസഭ രൂപം നൽകിയ ബോഡി കോർപറേറ്റാണ് കിഫ്ബിയെന്നും കിഫ്ബിക്ക് ബോണ്ട് ഇറക്കാമെന്നുമായിരുന്നു സർക്കാർ വാദം. ഇത് തള്ളുന്നതാണ് സ്റ്റാറ്റിയൂട്ടറി ബോഡിയെന്ന സർക്കാർ രേഖകൾ.
Comments