അഹമ്മദാബാദ് : ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് ലോകം അത്ഭുതത്തോടെ നോക്കിക്കാണുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘വി’ മാതൃകയിലാണ് സാമ്പത്തിക രംഗം തിരിച്ചുവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദശകത്തിനിടെ ആദ്യമായി
ഇന്ത്യൻ ഓഹരി സൂചികയായ സെൻസെക്സ് അൻപതിനായിരം പോയിന്റ് കടന്നതിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ ഷിലജിലുള്ള നാലുവരി ഓവർ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ രാജ്യങ്ങളുടേയും സാമ്പത്തിക വ്യവസ്ഥയെ കൊറോണ മഹാമാരി പ്രതികൂലമായാണ് ബാധിച്ചത്. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ തിരിച്ചുവരവ് ലോകം ആകാംക്ഷയോടെ നോക്കിക്കാണുകയാണെന്ന് അദ്ദേഹം പറഞ്ഞു. 20 വർഷത്തിൽ രാജ്യത്ത് ചെയ്ത വികസന പ്രവർത്തനങ്ങൾ വെറും ആറ് വർഷം കൊണ്ടാണ് മോദി സർക്കാർ നടപ്പിലാക്കിയതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
1999ലാണ് ഇന്ത്യൻ വിപണി ആദ്യമായി 5000 എന്ന സൂചിക തൊട്ടത്. തുടർന്ന് എട്ടുവർഷമെടുത്തു 20,000 എത്തിപ്പെടാൻ. നാൽപ്പതിനായിരത്തിലേക്ക് എത്താൻ വീണ്ടും 12 വർഷമെടുത്തെങ്കിൽ കേവലം രണ്ടു വർഷം കൊണ്ടാണ് പതിനായിരം കൂടി അമ്പതിനായിരത്തിലേക്ക് എത്തിയത്.
Comments