തിരുവനന്തപുരം: നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്പീക്കറുടെ എല്ലാ നടപടികളും ദുരൂഹമാണ്. ഡോളർ അടക്കമുള്ള ബാഗ് സ്പീക്കർ കൈമാറിയതായും അതു കോൺസുലേറ്റ് ജനറലിന് കൊടുക്കാൻ ആവശ്യപ്പെട്ടതായും സ്വർണക്കടത്ത് കേസ് പ്രതികൾ മൊഴി നൽകിയത് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സ്വർണക്കടത്തിൽ ഇപ്പോൾ കസ്റ്റംസ് ചോദ്യം ചെയ്യുന്ന നാസിലും സ്പീക്കറുടെ സുഹൃത്താണെന്നാണ് പുറത്തു വരുന്ന വാർത്ത. ഇയാളുടെ പേരിലുള്ള സിം കാർഡാണ് സ്പീക്കർ ഉപയോഗിക്കുന്നതെന്നതും ദുരൂഹമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. സ്പീക്കറുടെ ഓഫീസ് സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്തു കഴിഞ്ഞു. സ്റ്റാഫിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മൂന്ന് തവണ അദ്ദേഹം ഹാജരാകാൻ തയ്യാറായില്ല എന്നത് സംശയാസ്പദമാണെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭയിലെ അംഗങ്ങൾക്ക് വേണ്ടിയുള്ള ചട്ടങ്ങൾ ഉപയോഗിച്ചാണ് സ്പീക്കർ സ്വന്തം സ്റ്റാഫിനെ രക്ഷിക്കാൻ ശ്രമിച്ചത്. സ്പീക്കർ എന്തൊക്കെയോ മറച്ചുവെക്കാൻ ശ്രമിക്കുന്നുണ്ട്. നിയമസഭാ മന്ദിര നിർമ്മാണത്തിൽ കോടികളുടെ ധൂർത്താണ് നടന്നത്. ഊരാളുങ്കലിന് അനർഹമായി കരാർ നൽകിയതും ധൂർത്തും അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Comments