നെടുമ്പാശേരി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കി. വിമാനത്താവളത്തിലും അനുബന്ധ റോഡുകളിലും പരിസര പ്രദേശങ്ങളിലും സുരക്ഷ വർധിപ്പിച്ചു. വിമാനത്താവളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
വിമാനത്താവളത്തിൽ വന്നു പോകുന്ന എല്ലാവരെയും നിരീക്ഷിക്കാനായി പ്രത്യേക സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് എല്ലാ സുരക്ഷാ ഉദ്യോഗസ്ഥർക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ദ്രുത കർമ്മ സേന, ബോംബ് സ്ക്വാഡ്, രഹസ്യാന്വേഷണ വിഭാഗം, ഡോഗ് സ്ക്വാഡ്, എന്നിവയെല്ലാം 24 മണിക്കൂർ നേരം ജാഗ്രതയിലായിരിക്കും.
കൊറോണ ജാഗ്രത നിലനിൽക്കുന്നതിനാൽ സന്ദർശകർക്ക് വിമാനത്താവളത്തിൽ പ്രവേശനമില്ല. അതിനാൽ തന്നെ സന്ദർശക വിലക്ക് ഈ വർഷം വേണ്ടി വരില്ല. വിമാനത്താവളത്തിൽ പ്രവേശിക്കുന്നത് മുതൽ ലാഡർ പോയിന്റ് വരെ എല്ലാവിധ പരിശോധനകൾക്കും യാത്രക്കാർ വിധേയമാകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments