പൂനെ: സെറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സൈറസ് പൂനാവാലെയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് പേരാണ് മരിച്ചത്. അതേസമയം സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി. ഉപമുഖ്യമന്ത്രി അജിത് പവാർ ആണ് ഇക്കാര്യം അറിയിച്ചത്.
തീപിടുത്തം ഉണ്ടായ ഫ്ളോറിൽ ജോലി ചെയ്തിരുന്നവരാണ് മരിച്ചത്. ഇവരിൽ രണ്ട് പേർ യുപി സ്വദേശികളും ഒരാൾ ബിഹാർ സ്വദേശിയുമാണെന്ന് അജിത് പവാർ വ്യക്തമാക്കി. രണ്ട് പേർ പൂനെയിൽ നിന്നുളളവർ തന്നെയാണ്. ഇവരുടെ ശരീരം പൂർണമായി കത്തിയിരുന്നു. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കുന്നതിനിടെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്.
നഷ്ടപരിഹാരമായി മാനദണ്ഡങ്ങൾ അനുസരിച്ച് കൂടുതൽ തുക നൽകാൻ തയ്യാറാണെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്. വെൽഡിംഗ് ജോലികൾക്കിടയിലാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. കൊറോണ വാക്സിൻ നിർമാണ കേന്ദ്രമായതിനാൽ തീപിടുത്തം രാജ്യത്തെ മുഴുവൻ ആശങ്കയിലാക്കിയിരുന്നു. എന്നാൽ വാക്സിൻ നിർമാണ സ്ഥലത്തല്ല തീപിടുത്തം ഉണ്ടായതെന്ന് കമ്പനി പിന്നീട് വ്യക്തമാക്കിയിരുന്നു.
പത്തോളം അഗ്നിശമന സേനായൂണിറ്റുകളാണ് തീയണയ്ക്കാൻ പരിശ്രമിച്ചത്. സിറ്റി പോലീസും സഹായത്തിനെത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണസേനയുടെ യൂണിറ്റും രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു.
Comments