ന്യൂഡൽഹി: ബിജെപിയ്ക്കെതിരെ വർഗീയ പരാമർശവുമായി എഐയുഡിഎഫ് അദ്ധ്യക്ഷൻ ബദ്റുദ്ദീൻ അജ്മൽ. വർഗീയത പ്രചരിപ്പിക്കുന്ന പ്രകോപനപരമായ പരാമർശങ്ങളാണ് ബദ്റുദ്ദീൻ ബിജെപിയ്ക്കെതിരെ നടത്തിയിരിക്കുന്നത്. അസമിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ധുബ്രിയിൽ നടന്ന പൊതുപരിപാടിക്കിടെയാണ് ബദ്റുദ്ദീൻ വിവാദ പ്രസ്താവന നടത്തിയത്.
ബിജെപി അധികാരത്തിലെത്തിയാൽ പള്ളികൾ തകർക്കുമെന്നും മുസ്ലീങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ബദ്റുദ്ദീൻ പറഞ്ഞു. ബിജെപി ഇന്ത്യയുടെയും സ്ത്രീകളുടെയും പള്ളികളുടെയുമൊക്കെ ശത്രുവാണ്. ഇത്തരത്തിലൊരു പാർട്ടിയ്ക്ക് വോട്ടു ചെയ്യരുതെന്നും എല്ലാവരും കരുതിയിരിക്കണമെന്നും ബദ്റുദ്ദീൻ പറഞ്ഞു.
ബുർഖയോ തൊപ്പിയോ ധരിക്കാനോ താടി വളർത്താനോ ബിജെപി അനുവദിക്കില്ല. ഇപ്പോൾ തന്നെ അസമിലെ നിരവധി പള്ളികൾ ബിജെപി ലക്ഷ്യമിട്ടു കഴിഞ്ഞു. രാജ്യത്ത് ആകമാനം 3,500 പള്ളികൾ ബിജെപി നോട്ടമിട്ടിട്ടുണ്ടെന്നും സംസ്ഥാനത്തോ കേന്ദ്രത്തിലോ ഇനിയും ബിജെപി അധികാരത്തിലെത്തിയാൽ ഇവയെല്ലാം തകർക്കപ്പെടുമെന്നും ബദ്റുദ്ദീൻ ആരോപിച്ചു.
എൻഡിഎ സഖ്യത്തെ പരാജയപ്പെടുത്താൻ എഐയുഡിഎഫ്, സിപിഐ, സിപിഎം, സിപിഐ(എംഎൽ), ആഞ്ചലിക് ഗന മോർച്ച എന്നിവർ ചേർന്ന് സഖ്യം രൂപീകരിച്ചിരുന്നു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവർ എന്ന് അവകാശപ്പെടുന്ന പാർട്ടികൾ ഒരുമിച്ച് ചേർന്നതിന് പിന്നാലെയാണ് ബദ്റുദ്ദീൻ അജ്മലിന്റെ വിവാദ പ്രസ്താവന.
Comments