ന്യൂഡൽഹി : സുവിശേഷ പ്രസംഗകൻ പോൾ ദിനകരനെതിരെ നിയമ നടപടിക്കൊരുങ്ങി ഗുജറാത്ത് വനം വകുപ്പ് . ദിനകരന്റെ ചാരിറ്റി സംഘടനയായ സീഷയുടെ വെബ് സൈറ്റിൽ വനം വകുപ്പിന്റെ ലോഗോ അനധികൃതമായി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി .
പോൾ ദിനകരന്റെ സീഷ എന്ന സംഘടനയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നും വനം വകുപ്പ് ട്വിറ്ററിൽ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ച് ആശങ്കകൾ ഉയർന്നതിനെ തുടർന്നാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
‘ ഗുജറാത്ത് വനം വകുപ്പ് ഒരു സംഘടനയുമായും ബന്ധപ്പെട്ടിട്ടില്ല. ”സീഷയുമായോ, പോൾ ദിനകരനുമായോ അദ്ദേഹത്തിന്റെ സഹകാരികളുമായോ ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. . സീഷ വെബ്പേജിലെ ഡിപ്പാർട്ട്മെന്റ് ലോഗോ അനധികൃതമായി ഉപയോഗിച്ചതാണ്‘ വനവകുപ്പ് ട്വിറ്ററിൽ പറയുന്നു.
പോൾ ദിനകരന്റെ ഉടമസ്ഥതയിലുള്ള സീഷ എന്ന സംഘടനയുടെ വെബ്സൈറ്റിൽ ഗുജറാത്ത് വനംവകുപ്പുമായി സഹകരിക്കുന്നതായി അവകാശപ്പെടുന്നുണ്ട് . ഇത് നീക്കം ചെയ്യണമെന്നും വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
പോൾ ദിനകരൻ നേതൃത്വം നൽകുന്ന ജീസസ് കോൾസ് മിനിസ്ട്രിക്കു കീഴിലുള്ള 28 ഇടങ്ങളിൽ ആദായ നികുതി റെയ്ഡ് നടന്നിരുന്നു . അഡയാറിലെ ആസ്ഥാനം, ചെന്നൈ ജീവരത്ന നഗറിലെ പോൾ ദിനകരന്റെ വീട്, കോയമ്പത്തൂരിലെ കാരുണ്യ സർവകലാശാല, ചാരിറ്റി സ്ഥാപനമായ സീഷ എന്നിവിടങ്ങളിലായിരുന്നു പരിശോധന. നികുതി വെട്ടിപ്പു നടത്തിയെന്ന പരാതിയെ തുടർന്നാണു നടപടിയെന്നു വകുപ്പ് അറിയിച്ചു. ചട്ടം ലംഘിച്ച് വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണവുമുണ്ട്. പോൾ ദിനകരൻ ഇപ്പോൾ വിദേശത്താണ്
Comments